തിരുവനന്തപുരം: ശാസ്ത്രീയ സംഗീതവും മാപ്പിളപ്പാട്ടും നാടോടിനൃത്തവും ഏകാഭിനയവും ഒക്കെയായി രാഗലയതാള വിസ്മയമായിരുന്നു രണ്ടാം ദിനം. മാപ്പിളപ്പാട്ടിന്റെ ഈശലുകളും നാടോടിനൃത്തന്റെ തനിമയും പദ്യംചൊല്ലലിന്റെ കാവ്യഭംഗിയുമെല്ലാം മത്സരങ്ങളെ മികവുറ്റതാക്കി.
നാടോടി നൃത്തവും സംഘനൃത്തവുമായിരുന്നു ഒന്നാം വേദിയില്‍. മത്സരം സ്‌കൂള്‍ കലോത്സവത്തെക്കാള്‍ മനോഹരം. കുറത്തിയും ശിവനും കാക്കാത്തിയും കൈനോട്ടക്കാരിയും കച്ചവടക്കാരിയുമൊക്കെ വേദി നിറഞ്ഞാടി. നിറഞ്ഞ കയ്യടിയാണ് ഓരോ മത്സരാര്‍ഥിക്കും ലഭിച്ചത്. സംഘനൃത്തം വര്‍ണവിസ്മയം തീര്‍ത്തു. മിന്നുന്ന പുടവകളും ചടുലതാളവുമൊക്കെയായി പ്രേക്ഷകഹൃദയം കയ്യടക്കി. സാധാരണ കുട്ടികളെക്കാള്‍ മികവുറ്റ പ്രകടനം. കേള്‍വിക്കുറവുള്ള കുട്ടികളുടെ വിഭാഗത്തിന് അധ്യാപകന്റെ സഹായം വേദിക്ക് പുറത്ത് നല്‍കിയിരുന്നു. എങ്കില്‍പോലും അത് പ്രേക്ഷകന് അറിയാന്‍പോലുമാകാത്തവിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ കലോത്സവ വേദിയിലെ ഇതിവൃത്തങ്ങളാണ് സംഘനൃത്തത്തില്‍ അവതരിപ്പിച്ചതെങ്കിലും പ്രകടനത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.
ഭാഷാശുദ്ധിയാല്‍ സമ്പന്നമായിരുന്നു രണ്ടാംവേദിയിലെ കഥാപ്രസംഗം. ഓരോ വാക്കുകളും അര്‍ഥവും ഭാവവും അറിഞ്ഞുള്ള പ്രയോഗം. വര്‍ഷങ്ങളായി വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെക്കാള്‍ ഏകാഗ്രതയോടെയായിരുന്നു കുട്ടികള്‍ പിന്നണി വായിച്ചത്. സീതയും, കൃഷ്ണകഥകളും, ഇന്ത്യാവിഭജനവുമൊക്കെ ഇതിവൃത്തമായി. ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ കഥ ഏകാഭിനയത്തില്‍ അവതരിപ്പിച്ചപ്പോള്‍ കാണികളുടെ കണ്ണുകള്‍ നിറഞ്ഞു. കുടിവെള്ളത്തിനായുള്ള മരണപ്പാച്ചിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സംരക്ഷിക്കേണ്ട ആവശ്യകതയുമെല്ലാം ഏകാഭിനയത്തെ മികവുറ്റതാക്കി.
മോയിന്‍കുട്ടി വൈദ്യരുടെയും എ.വി. മുഹമ്മദിന്റെയും പാട്ടുകളാല്‍ സമ്പന്നമായിരുന്നു മാപ്പിളപ്പാട്ട് മത്സരം. പ്രണയകാവ്യങ്ങളും കത്തുപാട്ടുകളും കെസ്സുപാട്ടുകളുമൊക്കെ ഈശലുകള്‍ മാറാതെ തനിമയോടെ അവതരിപ്പിച്ചു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും താരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമെല്ലാം ശബ്ദംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു മിമിക്രിവേദി. ഓരോ ശബ്ദാനുകരണത്തിനും നിറഞ്ഞകയ്യടി. ഉപകരണസംഗീതവും ലളിതഗാനവുമെല്ലാം മികവുപുലര്‍ത്തി. ഉത്സവും ചന്തയും വിനോദയാത്രയുമൊക്കെ ചിത്രരചനയക്കും പെന്‍സില്‍ ഡ്രോയിംഗിനും വിഷയമായി. ബാന്റ്‌മേളവും മനംകവര്‍ന്നു. കലോത്സവം ഇന്ന് സമാപിക്കും. തിരുവാതിര, ചിത്രീകരണം(നാടകം), സംഘഗാനം, പ്രസംഗം, കഥാകഥനം എന്നിവയാണ് ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
















