തിരുവനന്തപുരം: എബിവിപിയുടെ ചലോ കേരളാ മഹാറാലിയോടനുബന്ധിച്ച് സംഘടിപ്പിച്ച റണ്‍ ഫോര്‍ ഡെമോക്രസി കൂട്ടയോട്ടം ചുവപ്പുഭീകരത പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് താക്കീതായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥിനികളാണ് റണ്‍ ഫോര്‍ ഡെമോക്രസിയില്‍ അണിചേര്‍ന്നത്.
പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം സമ്മേളന നഗരിയായ പുത്തരിക്കണ്ടത്ത് അവസാനിച്ചു. സുരേഷ്‌ഗോപി എംപി ഫ്‌ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഇടതുപക്ഷത്തിന്റെ അക്രമനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
കൊലയാളിരാഷ്‌ട്രീയത്തിന്റെ വക്താക്കളായ പിണറായി സര്‍ക്കാരിനെതിരെയുള്ള വികാരം ആളിക്കത്തി. വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും കൂട്ടയോട്ടമെന്ന് പറഞ്ഞ് നടക്കുന്ന നടത്തമത്സരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു എബിവിപി വിദ്യാര്‍ഥിനികളുടെ റണ്‍ ഫോര്‍ ഡെമോക്രസി. എബിവിപിക്ക് ജയ് വിളിച്ചും ഭീകരതയ്‌ക്ക് പ്രോത്സാഹനവും അക്രമങ്ങള്‍ക്ക് നേതൃത്വവും നല്‍കുന്ന ഇടതുപക്ഷത്തിന് മൂര്‍ദ്ദാബാദും വിളിച്ചായിരുന്നു വിദ്യാര്‍ഥിനികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
എബിവിപിയുടെ മഹാറാലിയില്‍ ഇടതുസര്‍ക്കാരിന് മിനി ഭാരതത്തെ കാണാമെന്നും കേരളത്തിനു പുറത്ത് ജനാധിപത്യം എങ്ങനെ നടപ്പിലാക്കുന്നു എന്ന് കണ്ടു പഠിക്കാമെന്നും എബിവിപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി വിനയ് ബിദ്രെ പറഞ്ഞു. റണ്‍ ഫോര്‍ ഡെമോക്രസി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമത്തിന് ജനാധിപത്യത്തെ തകര്‍ക്കാനാകില്ല. അതിന് ശ്രമിച്ചിട്ടുള്ള ഭരണകൂടങ്ങള്‍ക്ക് അധികകാലം നിലനില്‍ക്കാനായിട്ടില്ല എന്നതാണ് ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്. ഏകപക്ഷീയമായ ചുവപ്പ് ഭീകരാക്രമണത്തിനെതിരെ പ്രബുദ്ധകേരളത്തിലെ യുവതലമുറയോടൊപ്പം ഭാരതം ഒറ്റക്കെട്ടായി മുന്നിലുണ്ടെന്ന സന്ദേശമാണ് മഹാറാലിയിലൂടെ എബിവിപി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടയോട്ടത്തിന്റെ സമാപനത്തില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ ജനറല്‍സെക്രട്ടറി സൗരവ്ശര്‍മ സംസാരിച്ചു. എബിവിപി ദേശീയ പ്രസിഡന്റ് നാഗേഷ് ഠാകൂര്‍ ദേശീയസെക്രട്ടറി ഒ. നിധീഷ്, മുന്‍ ദേശീയസെക്രട്ടറി സന്ദീപ്, സംസ്ഥാനസെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
















