തൊടുപുഴ: ശുദ്ധജല പദ്ധതിയുടെ സുരക്ഷാ മേഖലയില്‍ 25 അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുന്നത് ജലസംഭരണിയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് നിയമം ലംഘിച്ച് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമൊരുക്കാതെയാണ് ഇവരെ താല്‍ക്കാലിക ഷെഡില്‍ താമസിച്ചിരിക്കുന്നത്. 20 ലക്ഷം സംഭരണ ശേഷിയുള്ള ഇവിടുത്തെ ടാങ്കില്‍ നിന്നുമാണ് തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നടത്തുന്നത്. അതീവ സുരക്ഷയോടെ സംരക്ഷിക്കേണ്ട ഈ മേഖലയിലാണ് 24 മണിക്കൂറും അന്യസംസ്ഥാന തൊഴിലാളികള്‍ കയറിയിറങ്ങുന്നത്. നിരോധിത മേഖലയില്‍ ജോലി ചെയ്യുന്ന ഇവരെ ആവശ്യമായ സുരക്ഷാ പരിശോധനയില്ലാതെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അനധികൃത കെട്ടിടത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഷെഡിന്റെ പുറത്ത് നിന്നാണ് ഇവര്‍ കുളിക്കുന്നത്. ശുദ്ധജല വിതരണത്തിനും ജനങ്ങളുടെ ആരോഗഗ
്യത്തിനും ഭീഷണിയാണ് ഇവരുടെ സാന്നിധ്യം. ഈ സുരക്ഷാ മേഖലയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 150 ഇഞ്ചോളം വലിപ്പമുള്ള കൂറ്റന്‍ മാവ് ചില ജീവനക്കാരുടെ ഒത്താശയോടെ മുറിച്ച് കടത്തുവാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് മാവ് മുറിച്ച് കടത്തുവാനുള്ള ശ്രമം വിഫലമായത്.
പുതിയ പ്ലാന്റ് നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷകണക്കിന് രൂപ വിലവരുന്ന നാനൂറ് എം.എം.കാസ്റ്റ് അയേണ്‍ പൈപ്പുകളും പൈപ്പ് ഫിറ്റിങുകളും ജെസിബി ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിടത്തിനും വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ പഴയ പ്ലാന്റിനോട് ചേര്‍ന്നുള്ള കല്‍കെട്ടുകള്‍ പൊളിച്ച് ലോഡുകണക്കിന് കല്ലുകളാണ് ഉപയോഗിക്കുന്നത്. ഇത് മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.
















