കോട്ടയം: കഴിഞ്ഞദിവസം നാട്ടകം ഗവ. കോളേജില്‍ രണ്ട് പെണ്‍കുട്ടികളെ ക്യാമ്പസിനുള്ളില്‍ അതിക്രൂരമായി ആക്രമിച്ച എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാന്‍ പോലീസും കോളേജ് അധികൃതരും ശ്രമിക്കുന്നതായി ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു.
ആക്രമണത്തിനു മുന്‍പ് നിരവധിതവണ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടത്. ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, സംഘര്‍ഷം നടന്നത് കോളേജിന് പുറത്താണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും കോളേജ് അധികൃതര്‍ നടത്തുന്നുണ്ട്. ഇതിനുപിന്നില്‍ സിപിഎം അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളാണ്. പോലീസ് അന്വേഷണം നടത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. പക്ഷെ പ്രതികളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് പോലീസ്. തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന അവസ്ഥയിലാണ് ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍. ദളിത് വേട്ട അവസാനിപ്പിക്കണമെന്നും കുട്ടികള്‍ക്ക് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജില്‍ പഠിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികളെ സന്ദര്‍ശിച്ചശേഷം ഹരി പ്രതികരിച്ചു.
ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.എ. തോമസ് കിഴക്കേടം, കോട്ടയം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.പി. രണരാജ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സോബിന്‍ലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: