കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിന് മതവിലക്കേര്‍പ്പെടുത്തി തീരദേശം സംഘര്‍ഷഭൂമി ആക്കാന്‍ വീണ്ടും ശ്രമം. അഞ്ചുതെങ്ങ് മുതലപ്പൊഴിയിലാണ് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം അഴീക്കല്‍ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളം മത്സ്യവുമായി അഞ്ചുതെങ്ങ് മുതലപ്പൊഴി വടക്കേ ഹാര്‍ബറില്‍ ചെന്നപ്പോള്‍ മാരകായുധങ്ങളുമായി എത്തിയ നൂറോളംപേര്‍ തടഞ്ഞു. മത്സ്യം വില്‍ക്കാന്‍ ശ്രമിച്ചാല്‍ വള്ളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വള്ളത്തെ അക്രമിസംഘം തിരിച്ചയച്ചു.
ഗീവര്‍ഗീസ്, ഉണ്ണിയേശു, സെന്റ് സെബാസ്റ്റ്യന്‍ എന്നീ വള്ളങ്ങളിലാണ് അക്രമികള്‍ എത്തിയത്. തങ്ങളുടെ മേഖലയില്‍ മത്സ്യബന്ധനം നടത്താനും വില്‍ക്കാനും അനുവദിക്കില്ല എന്നാക്രോശിച്ചായിരുന്നു അക്രമം. ക്രൈസ്തവഭൂരിപക്ഷമുള്ള തീരമേഖലയില്‍ ഹിന്ദു മത്സ്യത്തൊഴിലാളികളെ അക്രമിക്കുകയും കൊള്ളയടിക്കുകയും വള്ളങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
2015 ജൂലൈയില്‍ ആലപ്പാട് പറയകടവില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ എട്ടോളം വള്ളങ്ങളെ അക്രമിക്കുകയും ശ്രീഭൂതനാഥന്‍ വള്ളം തകര്‍ക്കുകയും നാല് തൊഴിലാളികളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് മീന്‍പിടിക്കാന്‍ വരില്ലെന്ന് എഴുതി നല്‍കുകയും ഓരോ വള്ളവും ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്താലേ ബന്ദികളാക്കിയവരെ വിട്ടയയ്‌ക്കൂ എന്നായിരുന്നു അഞ്ചുതെങ്ങ് പള്ളി ഭാരവാഹികളുടെ ഭീഷണി.
ശക്തമായി എതിര്‍ക്കും: ഹിന്ദു ഐക്യവേദി
കരുനാഗപ്പള്ളി: കടലിന്റെ മക്കള്‍ക്ക് മതത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്താനുളള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍ പറഞ്ഞു.
ക്രൈസ്തവ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ മറ്റുമത വിഭാഗത്തിലുള്ളവര്‍ക്ക് മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതു പോലെ ഹിന്ദു, മുസ്ലീം’ഭൂരിപക്ഷ പ്രദേശത്തുള്ളവരും ഇത്തരം നിലപാട് എടുത്താല്‍ തീരദേശം സംഘര്‍ഷമേഖലയാകും. മത്സ്യബന്ധനം മാത്രം തൊഴിലാക്കിയ മത്സ്യത്തൊഴിലാളികള്‍ക്ക് കുടുംബം പോറ്റാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാകും.
അതിനാല്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഹിന്ദു ഐക്യവേദിക്ക് ഇടപെടേണ്ടിവരുമെന്നും സുശികുമാര്‍ പറഞ്ഞു.
















