തൊടുപുഴ: ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ ജീപ്പിന് കൈകാണിച്ച വയോധികനെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിവ് കണ്ടെത്താനായില്ല.
പരാതി സംബന്ധിച്ച് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മണക്കാട് പുതുപരിയാരം മാടശ്ശേരിയില്‍ മാധവന്റെ(64) മൊഴിയെടുത്തു. ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുമ്പോഴാണ് സംഭവമെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് തെളിവ് ഹാജരാക്കാന്‍ മാധവനായില്ല. ജാമ്യത്തിലിറങ്ങിയതിന് ശേഷം രണ്ട തവണ കണ്ടതായും രേഖയുണ്ട്.
ആരാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ല. സിവില്‍ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് പിടിച്ചതെന്നാണ് ആളുകള്‍ പറയുന്നത്. തനിക്ക് ഇത് സംബന്ധിച്ച് ഓര്‍മയില്ലെന്നും മൊഴിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി 7.40ഓടെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ബഹളം ഉണ്ടാക്കിയതിന് ഇയാള്‍ പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു.
8.45ന് മകന്‍ എത്തിയപ്പോള്‍ പെറ്റി കേസ് എടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. 9.40ന് ജില്ലാ സഹകരണ ആശുപത്രിയിലെത്തി ഉറക്കക്കുറവിന് മരുന്ന് വാങ്ങി മടങ്ങിയതായും പിന്നീട് 11.15ഓടെ കണ്ണിന് മുറിവേറ്റതായി കാട്ടി അഡ്മിറ്റായതായും ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. മുഖത്തോ ദേഹത്തോ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടറും പറഞ്ഞു.
കണ്ണിനേറ്റത് കനം കുറഞ്ഞ വസ്തു തട്ടിയത് മൂലം ഉണ്ടായ മുറിവാണെന്നാണ് നിഗമനം. ഇതേ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് ഏഴുമണിക്ക് ഇറങ്ങിയപ്പോള്‍ ട്രിപ്പ് ഓട്ടോറിക്ഷയെന്ന് കരുതി ജീപ്പിന് കൈകാണിച്ചു. അബദ്ധം പറ്റിയെന്ന് പറഞ്ഞെങ്കിലും മുഖപരിചയമുള്ള മഫ്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദ്ദിച്ച് വാഹനത്തിലേക്ക് കയറ്റി. പിന്നീട് ജീപ്പിലിട്ടും മര്‍ദ്ദനം തുടര്‍ന്നതായാണ് മാധവന്‍ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഇത് തന്നെ പോലീസിനോട് പറഞ്ഞെങ്കിലും മര്‍ദ്ദനമേറ്റതിന്റെ അടക്കം തെളിവുകള്‍ ഇല്ലാത്തത് പോലീസിന് തുണയായി. മഫ്ടിയില്‍ രാത്രികാലങ്ങളില്‍ പരിശോധന നടത്താറില്ലെന്നും എസ്‌ഐ പറഞ്ഞു. മൊഴി സര്‍ക്കാര്‍ പരിഗണനയ്‌ക്ക് വിട്ടശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഇന്നലെ വൈകിട്ടോടെ ഇയാള്‍ ആശുപത്രിവിട്ടു.
















