ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ആഗ്രയ്‌ക്ക് സമീപം ഫത്തേപുര്‍ സിക്രിയില്‍ സ്വിസ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച താജ്മഹല്‍ സന്ദര്‍ശിച്ചുമടങ്ങിയ വിദേശികളെയാണ് വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം വടികളും കല്ലുകളും കൊണ്ട് ആക്രമിച്ചത്. പരുക്കേറ്റ് വഴിയരുകില്‍ കിടന്ന ദമ്പതികളുടെ വീഡിയോദൃശ്യം നാട്ടുകാര്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട വിദേശകാര്യമന്ത്രി സുഷമ സ്വരാജും ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയയ്‌ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ദമ്പതികളില്‍ ഭര്‍ത്താവ് ക്വന്‍റീന്‍ ജെറമി ക്ലര്‍ക്കിന്റെ തലയോട്ടിക്ക് പരുക്കേല്‍ക്കുകയും കേള്‍വിതകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. ചെവിയിലേക്കുള്ള ഒരു ഞരമ്പിനും തകരാറുണ്ട്. ഭാര്യ മാരി ഡ്രോക്സിന്റെ കൈപൊട്ടി. ഇരുവരും ദല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം രാജ്യത്തിന് നാണക്കേടായെന്ന് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. താജ് മഹല്‍ സന്ദര്‍ശിച്ച യോഗി വിദേശ ടൂറിസ്റ്റുകളുമായി ചിത്രമെടുക്കുകയും ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യോഗി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന ദമ്പതികളെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കാനെത്തുന്ന താജ്മഹലിന് സമീപം ഇത്തരമൊരു സംഭവമുണ്ടായതിനെ കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുഷമ സ്വരാജും പ്രതികരിച്ചു.
















