ബ്രസല്‍സ്: ഇന്ത്യയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്. മാറുന്ന ലോകക്രമത്തില്‍ ഇന്ത്യയെ ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ് അവര്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുന്നത്.
സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള കരാറിന് ചര്‍ച്ചകള്‍ തുടങ്ങാന്‍ യൂറോപ്യന്‍ യൂണിയന് സന്നദ്ധത പ്രകടിപ്പിച്ചു. ബ്രസല്‍സില്‍ നിന്നെത്തിയ യൂറോപ്യന്‍ യൂണിയന് വിദഗ്ധരും ഭാഭ അറ്റോമിക് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കഴിഞ്ഞയാഴ്ച മുംബൈയില്‍ കൂടിക്കാഴ്ച നടത്തി.
ജലം, ആരോഗ്യം, മരുന്നുകള്‍, പരിസ്ഥിതി തുടങ്ങിയ മേഖലയിലാണ് ആണവോര്‍ജ്ജ സഹകരണത്തിന് സാധ്യത തേടുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ ഫലപ്രദമെന്നും മുന്നോട്ടു പോകുമെന്നുമാണ് ഇരു ഭാഗത്തു നിന്നുമുള്ള സൂചന.
അതിനിടെ, ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സംരക്ഷണം തേടി യൂറോപ്യന്‍ യൂണിയന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ആഫ്രിക്കയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ യൂറോപ്യന്‍ കമ്പനികള്‍ രംഗത്തുണ്ട്. എന്നാല്‍, ചുവപ്പുനാടയാണ് അവരെ പിന്നോട്ടടിക്കുന്നതെന്നാണ് കമ്പനികളുടെ വാദം. അതേസമയം, ഇപ്പോള്‍ കാലാവസ്ഥ മാറിയെന്നും അവര്‍ സമ്മതിക്കുന്നു. കേന്ദ്ര വ്യവസായ മന്ത്രി സുരേഷ് പ്രഭവും യൂറോപ്യന്‍ യൂണിയന് നേതൃത്വവുമായി ഈ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നവംബര്‍ മധ്യത്തോടെ ദല്‍ഹിയില്‍ രണ്ടാംവട്ട ചര്‍ച്ചകളുമുണ്ടാകും.
സംഘടനയില്‍ നിന്ന് ബ്രിട്ടന് പുറത്തുപോയതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരതയില്ലാത്ത നിലപാടുകളും ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതുമാണ് ഇന്ത്യയിലേക്കു നോക്കാന്‍ യൂറോപ്യന്‍ യൂണിയനെ പ്രധാനമായും പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: