ശബരിമല; മാളികപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ശാന്തി മനുനമ്പൂതിരി ഇലച്ചിന്തില്‍ പ്രസാദം വച്ചുനീട്ടിയത് ഇരുകൈയ്യും നീട്ടി വാങ്ങി. വാവരുനടയില്‍ നിന്നു ലഭിച്ച പ്രസാദം മൂന്നുരു വാങ്ങിക്കഴിച്ചു.
ശബരിമലയിലെ അവലോകനയോഗത്തിനുശേഷം ഉച്ചപൂജയ്‌ക്ക് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കേവഴിയിലൂടെ തിരുമുറ്റത്തെത്തിയത്.
കൊടിമരച്ചുവട്ടില്‍ അല്പസമയം നിന്നശേഷം സോപാനത്ത് എത്തി. തിരുനടയ്‌ക്ക് മുന്നില്‍ നിന്ന് ശ്രീകോവിലിനുള്ളിലേക്ക് നോക്കിയശേഷം പ്രദക്ഷിണമായി മാളികപ്പുറത്തെത്തി.അവിടെ എത്തിയപ്പോഴാണ് മേല്‍ശാന്തി മനുനമ്പൂതിരി ഇലയില്‍ പ്രസാദം നല്‍കിയത്.
മണിമണ്ഡപവും കടന്ന് അന്നദാനമണ്ഡപത്തിന്റെ നിര്‍മ്മാണപുരോഗതിയും കണ്ട്താഴേക്ക് ഇറങ്ങി. കൊച്ചുകടുത്ത സ്വാമിയുടെ നടയിലെത്തിയപ്പോള്‍ തന്നെ തൊഴുത പൂജാരിയോട് കുശലം പറഞ്ഞ ശേഷമാണ് വാവരുനടയിലെത്തിയത്.അവിടെനിന്നു പുരോഹിതനായ അബ്ദുള്‍ റഷീദ് മുസലിയാര്‍ നല്‍കിയ പ്രസാദം മൂന്നുരു വാങ്ങിക്കഴിച്ചു. ചുക്ക്, ഏലക്കാ,കല്‍ക്കണ്ടം, കുരുമുളക്, അരിപ്പൊടിയും ചേര്‍ത്തതായിരുന്നു പ്രസാദം.
ശബരിമലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തിരുനടയിലെത്തുന്നത്. നേരത്തെ വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ ഔദ്യോഗികാവശ്യത്തിനായി ശബരിമലയിലെത്തിയിരുന്നെങ്കിലും തിരുമുറ്റത്ത് കടന്നിരുന്നില്ല. ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കെ തിരുനടയില്‍ വന്നിരുന്നു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിനുമപ്പുറമാണ് ശബരിമലയുടെ സ്ഥാനം. അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി.തോമസ്, ജി.സുധാകരന്‍,കെ.രാജു, എംപിമാരായ ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















