പാലപ്പിള്ളി : മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ റീ പ്ലാന്റിംഗ് നടത്താന്‍ സര്‍ക്കാര്‍ അനുമതിയില്ല, അറുനൂറോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത. പാലപ്പിള്ളി ജ്യുങ്ടോളി കമ്പനിയുടെ മൂന്നൂറ് ഹെക്ടര്‍ തോട്ടത്തില്‍ ആവര്‍ത്തന കൃഷി ചെയ്യാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
2012 മുതല്‍ തോട്ടങ്ങളില്‍ റീ പ്ലാന്റിംഗ് നടക്കാത്തതുമൂലം ഉത്പാദനം കഴിഞ്ഞ അറുപതിനായിരം റബ്ബര്‍ മരങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. 1008 ഹെക്ടര്‍ വരുന്ന ജൂങ്ടോളി കമ്പനിയുടെ തോട്ടത്തിലെ മുന്നൂറ് ഹെക്ടര്‍ വരുന്ന ഭാഗം 5 വര്‍ഷമായി പുനര്‍നടീല്‍ നടത്താനാവാത്ത സ്ഥിതിയാണ്. ഈ നില തുടര്‍ന്നാല്‍ താമസിയാതെ വലിയ തൊഴില്‍നഷ്ടവും ദുരിതവുമാണ് തൊഴിലാളികളെ കാത്തിരിക്കുന്നത്.
കൊച്ചിന് മലബാര്‍ കമ്പനി മാതൃ കമ്പനിയായ ജ്യൂങ്ടോളിയിലേക്ക് ലയിച്ചതാണ് റീ പ്ലാന്റിംഗിന് തടസമായി നില്‍ക്കുന്നത്. കരാര്‍ കമ്പനി പേര് മാറ്റിയതിനാല്‍ മരം മുറിക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓരോ വര്‍ഷം തോറും ഉത്പാദനം കഴിഞ്ഞ മരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ജൂങ്ടോളി കമ്പനിയുടേയും പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടേയുമായി ഒന്നര ലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റാനാവാതെയുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ കാലാവധി കഴിഞ്ഞതും പ്രകൃതിക്ഷോഭങ്ങളില്‍ നശിച്ചതും തോട്ടത്തിലിറങ്ങുന്ന കാട്ടാനകള്‍ നശിപ്പിച്ചവയുമുണ്ട്. ഇത് മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
റീ പ്ലാന്റിംഗിന് അനുമതി ലഭിക്കാതായാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനി അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്ന് കമ്പനി ജനറല്‍ മാനേജര്‍ പുഷ്കരാക്ഷന്‍ പറഞ്ഞു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതോടെ നികുതി ഇനത്തില്‍ സര്‍ക്കാരിന് കോടികളുടെ വരുമാനമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ മരം മുറിക്കുന്നതിനുള്ള സീനറേജ് ഇനത്തില്‍ തന്നെ സര്‍ക്കാരിന് ലഭിക്കേണ്ട വലിയ സാമ്പത്തിക നേട്ടവും കമ്പനിയുടെ പേരുമാറ്റത്തില്‍ തടഞ്ഞ് നില്‍ക്കുകയാണ്.
വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്, അളഗപ്പനഗര്‍ പഞ്ചായത്ത് പരിധികളിലും പാലപ്പിള്ളി, വെള്ളിക്കുളങ്ങര, ചിമ്മിനി ഫോറസ്റ്റ് റേഞ്ചിലുമായി മൂവായിരത്തോളം തൊഴിലാളികള്‍ തോട്ടങ്ങളില്‍ പണിയെടുക്കുന്നു. ഇതില്‍ പകുതിയിലേറെയും ടാപ്പിങ്ങ് തൊഴിലാളികളാണ്. ആയിരത്തോളംപേര്‍ ഉത്പ്പാദനം നിലച്ച മരങ്ങള്‍ മുറിക്കുന്നതും കൂപ്പുജോലികളുമായി ജീവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: