കണ്ണൂര്‍: തലമുറകളെ ഈയ്യംപൂശി മാറ്റിയെടുക്കാനുള്ള ഉദ്യമങ്ങളെ ഗൗരവമായി കാണണമെന്നും ഇത് തിരുത്തപ്പെടണമെന്നും പ്രമുഖ വാഗ്മിയും കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജൂറി അംഗവുമായ ഡോ.കൂമുള്ളി ശിവരാമന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ യോഗശാല ഹാളില്‍ മുകുന്ദന്‍ കാഞ്ഞിരോട് നാലാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം ഇരുട്ടിലേക്കാണ് പോകുന്നത്. അധര്‍മ്മത്തിന്റെ വിളയാട്ടം നടക്കുന്നു. ധര്‍മ്മികളെ അധര്‍മ്മികളാക്കുകയും അധര്‍മ്മങ്ങള്‍ വാഴ്‌ത്തപ്പെടുകയും ചെയ്യുകയാണ്. വിളക്കുകള്‍ ഊതിക്കെടുത്തി കയ്യടിച്ച് ആഘോഷിക്കുന്നതാണ് കാലിക പ്രവണത. നീലകാര്‍വര്‍ണ്ണനില്‍നിന്ന് ഊര്‍ജ്ജം കൊള്ളാനല്ല, നീല തിമിങ്കലത്തിന്റെ വായിലേക്ക് കുട്ടികളെ വിട്ടുകൊടുക്കുന്നതാണ് മാറ്റമായി ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്.
സാധാരണക്കാരനില്‍ നിന്നും ബുദ്ധനായി വളരാനുള്ള അന്വേഷണ തൃഷ്ണ മുകുന്ദന്‍ കാഞ്ഞിരോടിനെപ്പോലുള്ള എഴുത്തുകാര്‍ സ്വീകരിച്ചു. സാംസ്‌കാരിക ജീര്‍ണ്ണതകളെ ചോദ്യംചെയ്തു. എന്നാല്‍ വിവേകാനന്ദന്റെ തലപ്പാവിനെ ജീര്‍ണ്ണതയുടെ പ്രതീകമെന്ന് പറഞ്ഞവരോട് അത് രാജയോഗിയുടെ തലപ്പാവാണെന്ന്പറയാനുള്ള വീര്യം അത് കേട്ടുനിന്നവരില്‍ ആര്‍ക്കും ഇല്ലാതെപോയി. ഇത് ഗുരുനിന്ദയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടികെഡി മുഴപ്പിലങ്ങാട് അധ്യക്ഷതവഹിച്ചു. ടിപിആര്‍ നാഥ് മുഖ്യപ്രഭാഷണം നടത്തി. ഭാഗ്യശീലന്‍ ചാലാട്, സാമുവല്‍ ആമോസ് മാസ്റ്റര്‍, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കെ.പ്രമോദ് കുമാര്‍, അഡ്വ.ഹരിദാസ് തൈക്കണ്ടി, ടി.സി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.വി.സുഗതന്‍ സ്വാഗതവും അമൃതം പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
















