ന്യൂദല്‍ഹി: ഇന്ന് രാത്രി എട്ടിന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുഎസ്എയെ തകര്‍ക്കാനൊരുങ്ങി പരാഗ്വെ. 2015-ലെ ചിലി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതിരുന്ന പരാഗ്വെ ഇത്തവണ നോക്കൗട്ടിലെത്തിയതിന്റെ ആവേശത്തിലാണ്. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമതെത്തിയാണ് അവര്‍ ഇത്തവണ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
കഴിഞ്ഞ മൂന്ന് കളികളില്‍ 10 ഗോളുകള്‍ അടിച്ച അവര്‍ അഞ്ചെണ്ണം വഴങ്ങി. പ്രതിരോധത്തിലാണ് അവരുടെ പേരായ്മ. ഗ്രൂപ്പിലെ ആദ്യ കളിയില്‍ മാലിയെ 3-2നും രണ്ടാം കളിയില്‍ ന്യൂസിലാന്‍ഡിനെ 4-2നും അവസാന പോരാട്ടത്തില്‍ തുര്‍ക്കിയെ 3-1നും പരാജയപ്പെടുത്തിയാണ് പരാഗ്വെ എത്തുന്നത്.
മികച്ച മധ്യ-മുന്നേറ്റ നിരയാണ് കരുത്ത്. രണ്ട് ഗോളുകള്‍ വീതം നേടിയ അനിബല്‍ വേഗ, അന്റോണിയോ ഗെലിയാനോ, മധ്യനിരതാരം ഫ്രാന്‍സിസ്കോ റോഡ്രിഗസ് എന്നിവരാണ് ടീമിലെ സൂപ്പര്‍താരങ്ങള്‍. മധ്യനിരയില്‍ കളിമെനയുന്നതിന്റെ ഉത്തരവാദിത്തം ജിയോവാനി ബൊഗാഡോ, ബ്രയാന്‍ യേഡ, ഫ്രാന്‍സിസ്കോ റോഡ്രിഗസ്, ജൂലിയോ ബെയ്സ് എന്നിവര്‍ക്കാണ്. അനിബല്‍ വേഗ, അന്റോണിയോ ഗെലിയാനോ എന്നിവര്‍ക്കൊപ്പം ഡേവിഡ് കാര്‍ഡോസോയും ചേരുമ്പോള്‍ എതിരാളികള്‍ ഭയക്കുമെന്ന് ഉറപ്പ്.
ഗ്രൂപ്പ് എയില്‍ നിന്ന് ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ കൡയില്‍ ഇന്ത്യയെ 3-0ന് തോല്‍പ്പിച്ച് തുടങ്ങിയ അവര്‍ രണ്ടാം കളിയില്‍ ഘാനയെ 1-0ന് തോല്‍പ്പിച്ചു. എന്നാല്‍ കൊളംബിയക്കെതിരായ അവസാന മത്സരത്തില്‍ 3-1ന് തോറ്റതോടെ ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ അവര്‍ മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. മികച്ച താരങ്ങളുടെ ഒരു നിരതന്നെ അവര്‍ക്കുണ്ട്. ജോഷ് സെര്‍ജന്റ്, ആന്‍ഡ്രൂ കാള്‍ട്ടണ്‍, അയോ അകിനോള എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍.
മൂന്ന് പേരും ടൂര്‍ണമെന്റില്‍ ഒരോ ഗോള്‍ വീതമാണ് നേടിയിട്ടുള്ളത്. ക്രിസ് ഡര്‍ക്കിനും ക്രിസ് ഗോസ്ലിനും ജോര്‍ജ് അകോസ്റ്റയുമടങ്ങുന്ന മധ്യനിരയും കരുത്തുറ്റതാണ്. ജയിച്ചാല്‍ മാത്രമാണ് അവസാന എട്ടില്‍ ഇടംപിടിക്കാനാവൂ എന്നതിനാല്‍ അമേരിക്കയും പരാഗ്വെയും തമ്മില്‍ വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: