ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ജയിച്ചാല്‍ അവസാന എട്ടിലൊന്നാവാം, തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കും വഴിതുറക്കും എന്നതിനാല്‍ ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ഇനി മൈതാനങ്ങള്‍ വേദിയാവുക.
പ്രീ ക്വാര്‍ട്ടര്‍ മുതല്‍ക്ക് ഷൂട്ടൗട്ടും കാണാന്‍ കഴിയും. എന്നാല്‍ സീനിയര്‍ ടീമുകള്‍ കളിക്കുന്നതുപോലെ നിശ്ചിത സമയത്ത് സമനിലയിലായാല്‍ പിന്നീട് നല്കുന്ന 30 മിനിറ്റ് അധികസമയപോരാട്ടം കൗമാര ലോകകപ്പിലില്ല. നേരത്തെ ഷൂട്ടൗട്ടിലേക്കാണ് കളി കടക്കുക. അണ്ടര്‍ 17 ലോകകപ്പിന്റെ മത്സരഘടനയില്‍ സീനിയര്‍ ലോകകപ്പുമായുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇതുതന്നെയാണ്.
പ്രീ ക്വാര്‍ട്ടറിലെ ആദ്യ രണ്ട് പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. വൈകിട്ട് അഞ്ചിന് നടക്കുന്ന ക്ലാസ്സിക്ക് മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിന്റെ വക്താക്കളായ കൊളംബിയക്ക് എതിരാളികള്‍ ജര്‍മ്മന്‍ കൗമാര നിര. രണ്ടാം മത്സരത്തില്‍ രാത്രി 8ന് മെക്സിക്കോ അമേരിക്കയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എയില്‍ ഘാനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കൊളംബിയ പ്രീ ക്വാര്ട്ടിലെത്തിയത്. ആദ്യ കൡയില്‍ ഘാനയോട് 1-0ന് തോറ്റു തുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പോരാട്ടവീര്യത്തെ 2-1ന് അതിജീവിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് അവസാന 16-ല്‍ ഒന്നായത്.
മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ അവര്‍ രണ്ടെണ്ണം വഴങ്ങുകയും ചെയ്തു. ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയ ജുവാന്‍ പെനലോസയാണ് ടീമിലെ മുഖ്യ സ്ട്രൈക്കര്‍. ഇന്ന് ജര്‍മ്മനിക്കെതിരെയും പെനലോസയുടെ ഫോമിനനുസരിച്ചായിരിക്കും കൊളംബിയുടെ ഭാവി.
അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കിമാറ്റാന്‍ കെല്പുള്ളതാരമാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ പെനലോസ. ഡെയ്ബര് കെയ്സിഡോ, ജുവാന്‍ വിദാല്‍ എന്നിവരും മികച്ച സ്ട്രൈക്കര്‍മാരാണ്. നായകന് തോമസ് ഗ്വിറ്റരസ്, ആന്ദ്രെ ഫിലിപ്പെ, ബ്രയാന്‍ ഗോമസ്, മാര്‍ട്ടിനസ് പലാസിയോ എന്നിവരാണ് മധ്യനിരയില്‍ കളിനിയന്ത്രിക്കുക.
ഗ്രൂപ്പ് സിയില്‍ ഇറാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ജര്‍മ്മനി നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ കൡയില്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ച് തുടങ്ങിയ ജര്‍മ്മനിക്ക് ഇറാനെതിരായ രണ്ടാം മത്സരത്തില്‍ അടിതെറ്റി. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നെന്ന് വിലയിരുത്തപ്പെട്ട ഈ കളിയില്‍ ഇറാന്റെ ജയം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു.
കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അവര്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തി. മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ആറെണ്ണം.
താരങ്ങള്‍ നിരവധിയുണ്ടെങ്കിലും വേണ്ടസമയത്ത് അവസരത്തിനൊത്തുയരാന്‍ അവര്‍ക്കാവുന്നില്ല എന്നതാണ് ജര്‍മ്മനിയുടെ തിരിച്ചടി. ഭാവിയിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാന്‍ ഫിറ്റെ ആര്‍പ്പ് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ പേരിനൊത്ത പ്രകടനം നടത്തിയിട്ടില്ല.
യാനിക് കെയ്റ്റല്‍, ഡെന്നിസ് ജാസ്ട്രെംബ്സ്കി, നിക്കോളാസ് ക്യൂഹെന്, സഹ്വേര്ഡി സെറ്റിന് എന്നിവരാണ് ടീമിലെ പ്രധാനികള്‍. കോസ്റ്ററിക്കക്കെതിരായ ആദ്യ കളിയില്‍ മാത്രമാണ് പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്‍തൂക്കം നേടാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞത്. മറ്റ് രണ്ട് കളികൡലും എതിരാളികളേക്കാള്‍ പിന്നിലായിരുന്നു അവര്‍.
മധ്യനിരയില്‍ മികച്ചൊരു പ്ലേ മേക്കറുടെ അഭാവം കളിക്കളത്തില്‍ നിഴലിക്കുന്നുണ്ട്. അതേപോലെ മധ്യ-മുന്നേറ്റ നിര ഒത്തൊരുമ പ്രകടിപ്പിക്കാത്തതും അവരെ കുഴപ്പത്തിലാക്കുന്നു. എങ്കിലും ചരിത്രത്തിലാദ്യമായി കൗമാര ലോകകപ്പ് ഫുട്ബോള്‍ കിരീടം ലക്ഷ്യമിടുന്ന ജര്‍മ്മനിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കളത്തിലിറങ്ങിയേ മതിയാവൂ.
അല്ലെങ്കില്‍ ഇത്തവണയും കന്നിക്കിരീടമമെന്ന സ്വപ്നം വിദൂരത്താവും. മറുവശത്ത് കൊളംബിയയ്ക്കും മുന്നോട്ടുള്ള പ്രയാണത്തിന് ജയിച്ചേ തീരൂ. അതിനാല്‍ ആവേശപ്പോരാട്ടമായിരിക്കും ഇന്ന് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: