ആലപ്പുഴ: പുന്നപ്ര-വയലാര്‍ വാരാചരണ കാലയളവില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൊട്ടിഘോഷിച്ച് രാഷ്‌ട്രീയ പ്രചാരണ ജാഥ നടത്താനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം വിവാദമാകുന്നു. സിപിഎം മുന്‍കാലങ്ങളിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും രക്തസാക്ഷികളുടെ പേരില്‍ മേനി നടിക്കുന്ന സിപിഐയും സിപിഎം മാതൃക സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അണികള്‍ പറയുന്നത്.
ഒക്‌ടോബര്‍ 20 മുതല്‍ 27 വരെയാണ് പുന്നപ്ര, മാരാരിക്കുളം, വയലാര്‍ രക്തസാക്ഷി വാരാചരണങ്ങള്‍ നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം പകര്‍ന്നു നല്‍കിയ സമരത്തിന്റെ വാര്‍ഷികാചരണം വര്‍ഷങ്ങളായി ഇരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഒന്നിച്ചാണ് നടത്തുന്നത്.
വാരാചരണ കാലയളവില്‍ മറ്റു പ്രധാന പരിപാടികള്‍ ഒന്നും നടത്താറുമില്ല. എന്നാല്‍ ഈ മാസം 21 മുതല്‍ അടുത്ത മാസം മൂന്ന് വരെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പ്രചാരണജാഥകള്‍ നടത്താന്‍ തീരുമാനിച്ചതാണ് പാര്‍ട്ടി നേതാക്കളെയും അണികളെയും ഒരുപോലെ നിരാശരാക്കുന്നത്.
തെരഞ്ഞെടുപ്പ് ഒന്നും അടുത്തു വരാനില്ലാത്ത സാഹചര്യത്തില്‍ രക്തസാക്ഷി വാരാചരണ കാലയളവില്‍ പ്രചരണ ജാഥ നടത്താന്‍ തീരുമാനിച്ചത് പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍ ഒഴികെ സിപിഎമ്മും സിപിഐയും സംയുക്തമായാണ് വാരാചരണം നടത്തുന്നത്. ജാഥ നടത്താനുള്ള തീയതി അടക്കം സിപിഎം തീരുമാനിച്ചപ്പോള്‍ സിപിഐ നേതാക്കള്‍ തലകുലുക്കി അംഗീകരിച്ചത് മുന്‍കാല സിപിഐ നേതാക്കളുടെ ആര്‍ജ്ജവം ഇപ്പോഴത്തെ നേതൃത്വത്തിന് ഇല്ലാത്തത് കൊണ്ടാണെന്നും വിമര്‍ശനം ഉയരുന്നു. സിപിഎം മുന്‍കാലങ്ങളിലും രക്തസാക്ഷി വാരാചരണം വിസ്മരിച്ച് പാര്‍ട്ടി പരിപാടികള്‍ നടത്തിയിട്ടുണ്ട്.
എതാനും വര്‍ഷം മുമ്പ് രക്തസാക്ഷി വാരാചരണ കാലയളവില്‍ സിപിഎം കേന്ദ്രകമ്മറ്റി യോഗം നിശ്ചയിച്ചിരുന്നു. എന്നാല്‍ വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും താന്‍ കമ്മറ്റിയില്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തിന് കത്തയയ്‌ക്കുകയും ചെയ്തു.
സംഭവം വിവാദമായപ്പോള്‍ കേന്ദ്രകമ്മറ്റി യോഗം റദ്ദാക്കി അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വയലാറില്‍ എത്തുകയുമായിരുന്നു.
പുന്നപ്ര-വയലാര്‍ സമരത്തില്‍ താന്‍ പങ്കെടുത്തതായി വിഎസ് പോലും അവകാശപ്പെടാറില്ലെങ്കിലും പാര്‍ട്ടി വിഎസിനെ സമരനായകനെന്ന് വാഴ്‌ത്തി വാരാചരണത്തിന്റെ തുടക്കവും അവസാനവും പതിവായി എത്തിക്കാറുണ്ട്.
സമരത്തില്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നോ, എത്ര പേര്‍ മരിച്ചുവെന്നോ എഴുപത്തിയൊന്നാം വാര്‍ഷികത്തിലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വാരാചരണങ്ങള്‍ കായികമേളകളും കലാമത്സരങ്ങളും നടത്തി ആഘോഷമാക്കുകയാണ്.
















