‘ആര്‍എസ്സ്എസ്സുകാരും ബിജെപിക്കാരും ന്യൂനപക്ഷങ്ങളെ കൊല്ലാന്‍ വരുമ്പോള്‍ തടയുന്നതുകൊണ്ട് സിപിഎമ്മുകാര്‍ ആക്രമിക്കപ്പെടുന്നു’. രാജ്യത്തെമ്പാടും സിപിഎം പ്രചരിപ്പിക്കുന്നത് അങ്ങിനെയാണ്. നട്ടാല്‍ മുളയ്‌ക്കാത്ത നുണയാണിതെന്ന് നാല് വറ്റ് കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
സിപിഎമ്മിന്റെ അക്രമത്തിന് വിധേയരാകാത്ത ആരെങ്കിലുമുണ്ടോ കേരളത്തില്‍? എന്തിനായിരുന്നു സാഹിത്യകാരന്‍ പോള്‍ സക്കറിയയെ കൊല്ലാന്‍ നോക്കിയത്. അതും പയ്യന്നൂരില്‍ വച്ചുതന്നെയാണല്ലോ.
പോള്‍ സക്കറിയ പേരെടുത്ത ഹിന്ദുത്വവിരുദ്ധനാണ്. ആര്‍എസ്എസ്-ബിജെപി എന്നീ സംഘടനകളെ പരിഹസിക്കാനും രൂക്ഷമായി വിമര്‍ശിക്കാനും ലഭിക്കുന്ന ഒരവസരവും പാഴാക്കില്ലെന്നു മാത്രമല്ല, അവസരമുണ്ടാക്കിയും അധിക്ഷേപിക്കും. 2010 ജനുവരി 10 നാണ് പയ്യന്നൂരിലെ സഖാക്കളുടെ കൈക്കരുത്ത് സക്കറിയയ്‌ക്ക് ബോധ്യപ്പെട്ടത്.
ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് സക്കറിയ പയ്യന്നൂരിലെത്തിയത്. പ്രസംഗത്തിനിടയില്‍ പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ സഖറിയ വിമര്‍ശിച്ചു. പോരേ പൂരം! കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരെയും വിമര്‍ശിക്കാം, തല്ലാം. പക്ഷേ മറിച്ചായാലോ, പ്രശ്‌നം ഗുരുതരമാണ്. അസഹിഷ്ണുതയുടെ കുരുപൊട്ടും.
സക്കറിയ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരുകൂട്ടം സഖാക്കള്‍ സ്റ്റേജിലേക്ക് ഓടിക്കയറി കുത്തിനുപിടിച്ചു. പിന്നെ പൊതിരെ തല്ലാണ്. എങ്ങനെയോ സ്റ്റേജില്‍ നിന്നിറങ്ങിയോടി റെയില്‍വേ സ്റ്റേഷനിലെത്തി തിരുവനന്തപുരത്തേക്ക് വണ്ടികയറി.
കാലങ്ങളായി സംഘപരിവാറിനെതിരെ വാക്ശരം ഉതിര്‍ക്കുന്ന സക്കറിയയ്‌ക്ക് ഒരിക്കല്‍പ്പോലും ശാരീരികമായ ആക്രമണത്തെ ഭയക്കേണ്ടിവന്നില്ല. കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായ കെ.സി. ഉമേഷ് ബാബുവിന് എത്രതവണ വധഭീഷണിയും കൈയേറ്റവുമുണ്ടായി. വി.എസ്. അച്യുതാനന്ദന്റെ നിലപാടിനൊപ്പം നിന്നതിനാണത്. മികച്ച നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്‍ അടിയേറ്റ് വീണില്ലേ?
ആര്‍എസ്എസുകാരനായതാണോ കാരണം! ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സമ്മിറ്റിന് കോവളത്തെത്തിയപ്പോഴാണ് കുട്ടി സഖാക്കള്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്തുവീഴുമ്പോള്‍ നിരവധി പോലീസുകാര്‍ സമീപത്തുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു ശ്രീനിവാസന്‍.
കേരളത്തിന്റെ അഭിമാനമായിരുന്നില്ലേ മികച്ച ശില്പിയും സാഹിത്യകാരനുമായ എം.വി. ദേവന്‍. അദ്ദേഹത്തെ വകവരുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലെ വീട്ടിലേക്ക് മാരകായുധങ്ങളുമായി സിപിഎമ്മുകാര്‍ ചെന്നില്ലേ. അദ്ദേഹത്തെ കിട്ടാത്ത പക തീര്‍ത്തത് വീടിനോടായിരുന്നില്ലേ? ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനുമായ കെ. മാധവന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതല്ലേ. പാര്‍ട്ടിക്ക് വഴങ്ങിയില്ലായിരുന്നെങ്കില്‍ അവര്‍ എന്നെയും കൊല്ലുമായിരുന്നു എന്ന് മാധവന്‍ പറഞ്ഞത് 1996 ലാണ്. 2001 നവംബര്‍ നാലിന് കെ. മാധവനുമായുള്ള അഭിമുഖം മനോരമ ഞായറാഴ്ച പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പനെ വധിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പദ്ധതിയിട്ടതായി മാധവന്‍ വെളിപ്പെടുത്തി. ”കേളപ്പനെ അറ്റാക്ക് ചെയ്യാന്‍ പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നു.” എന്ന് ഇ.കെ.നായനാരും സ്ഥിരീകരിച്ചു. മാധവന്‍ പറയുന്നു: ”ഞാന്‍ പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് (ഇന്ന് ജില്ല) സെക്രട്ടറിയായിരിക്കുമ്പോഴാണ് കേളപ്പനെ കൊല്ലാന്‍ പദ്ധതിയുണ്ടാക്കിയത്.
അന്ന് ഇന്നത്തെ പോലുള്ള പാര്‍ട്ടി കമ്മിറ്റികളില്ല. അണ്ടര്‍ ഗ്രൗണ്ടിലായിരുന്നല്ലോ പ്രവര്‍ത്തനം. പരസ്പരം കത്ത് കൊടുത്തയച്ചും രഹസ്യസങ്കേതത്തില്‍ കണ്ടുമുട്ടിയും എടുക്കുന്ന തീരുമാനങ്ങളാണ്. നായനാര്‍ അന്ന് കാസര്‍കോട്ട് ഒളിവിലായിരുന്നു. നായനാരെ പോലെ വേറെയും സഖാക്കളുടെ അറിവോടെയാണ് കേളപ്പനെ അറ്റാക്ക് ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ എനിക്കായില്ല. വല്ലാത്ത വേദനയും തോന്നി. കേളപ്പന്റെ കൂടെയാണല്ലോ ഞാന്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. കേളപ്പന്‍ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നാണ് അവര്‍ പറഞ്ഞത്. അത് ശരിയുമായിരുന്നു. കമ്മ്യൂണിസത്തിനെതിരെ നാടുനീളെ നടന്ന് പ്രസംഗിച്ചിരുന്നു.
എന്നാലും കേളപ്പന്‍ പ്രധാനമായും എതിര്‍ത്തത് ഞങ്ങളുടെ അക്രമരാഷ്‌ട്രീയത്തിനെയായിരുന്നു. ഉറച്ച കമ്മ്യൂണിസ്റ്റായപ്പോഴും അക്രമം ശരിയല്ലെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു. എന്റെ നിലപാടിനെ എതിര്‍ത്ത് മലബാര്‍ പാര്‍ട്ടി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് നായനാരായിരുന്നു. കയ്യൂരിലെ ഒരു യോഗസ്ഥലത്ത് കേളപ്പനെ കൊല്ലാന്‍ പദ്ധതിയിട്ടു.
ഞാനതിനെ എതിര്‍ത്തു. അങ്ങനെ എന്നെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയില്ലെങ്കില്‍ ജീവിതമില്ല എന്നായിരുന്നു അന്നത്തെ തോന്നല്‍. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും കേളപ്പനെ കൊല്ലാനുള്ള തീരുമാനം ഞാനും അംഗീകരിച്ചു. പാര്‍ട്ടിക്ക് വഴങ്ങിയില്ലെങ്കില്‍ എന്നെയും കൊല്ലുമായിരുന്നു…”
സ്റ്റാലിനും ലെനിനും ചെഗുവേരയും പോള്‍പോട്ടുമൊക്കെയാണ് ഇന്നും കമ്മ്യൂണിസ്റ്റുകാരുടെ മാതൃകാപുരുഷന്മാര്‍. ഇവര്‍ കൊന്നുതള്ളിയ മനുഷ്യര്‍ ലക്ഷങ്ങളാണെന്നറിയുമ്പോഴാണ് അത്രയും ഇവര്‍ വളര്‍ന്നില്ലെന്ന് ബോധ്യപ്പെടുന്നത്.
(അവസാനിക്കുന്നില്ല)
















