ന്യൂദല്‍ഹി: മകന് രാഹുലിനായി മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജിയെ സോണിയ ഒതുക്കുകയായിരുന്നോ? പ്രണബ് രാഷ്ട്രപതിയായ സാഹചര്യം ഒരിടവേളക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 1996 മുതല്‍ 2012 വരെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പ്രണബ് എഴുതിയ ‘ദ കോയിേലഷന് ഇയേഴ്സ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.
തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പുസ്തകത്തില്‍ പ്രണബ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നെന്ന് പ്രകാശന ചടങ്ങില്‍ ഡോ. മന്മോഹന് സിങ് വ്യക്തമാക്കുകയും ചെയ്തു. രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന തിരിച്ചറിവാണ് പ്രണബിനെ രാഷ്ട്രപതിയാക്കി രാഷ്ട്രീയ വനവാസത്തിനയയ്ക്കാന്‍ സോണിയ തീരുമാനിച്ചതിനു പിന്നില്‍. പ്രധാനമന്ത്രിയായ മന്മോഹന് സിങ് തന്റെ വരുതിക്ക് നില്‍ക്കുമെന്ന സോണിയയുടെ പ്രതീക്ഷയും തെറ്റിയില്ല.
രാഷ്ട്രപതിയാകുന്നതിന് രണ്ട് മാസം മുന്‍പ് 2012 ജൂണ്‍ രണ്ടിന് സോണിയയുമായി നടത്തിയ കൂടിക്കാഴ്ച പ്രണബ് പുസ്തകത്തില്‍ വിവരിക്കുന്നു. പല പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തു. ”പ്രണബ്ജി, താങ്കളാണ് ആ സ്ഥാനത്തേക്ക് ഏറ്റവും യോജിച്ച വ്യക്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ താങ്കള്‍ക്ക് നിര്‍ണായക പങ്കുള്ളത് മറക്കരുത്. പകരം ആരെയെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ?” സോണിയ യോഗത്തില്‍ ചോദിച്ചു. ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയാറെന്ന് താന്‍ വ്യക്തമാക്കി. മന്മോഹന് സിങ്ങിനെ രാഷ്ട്രപതിയാക്കുമെന്നായിരുന്നു മടങ്ങുമ്പോള്‍ തന്റെ അവ്യക്തമായ ധാരണ. അങ്ങനെ സംഭവിച്ചാല്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്നും കരുതി. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്- പ്രണബ് വ്യക്തമാക്കി.
പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നെന്ന് ചടങ്ങില്‍ സംസാരിച്ച മന്മോഹന് സിങ് പറഞ്ഞു. പ്രധാനമന്ത്രിയാകാത്തതിന് അദ്ദേഹത്തിന് വിഷമമുണ്ടാകാനുള്ള കാരണമുണ്ട്. എന്നാല്‍, ഇതില്‍ തനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. തീരുമാനം തന്റേതായിരുന്നില്ല. അത് പ്രണബിനും അറിയാം, സിങ് ചൂണ്ടിക്കാട്ടി.
കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റും പ്രണബ് ഓര്‍ത്തെടുക്കുന്നു. ദീപാവലിയുടെ സമയത്തായിരുന്നു അറസ്റ്റ്. ഈദിന്റെ സമയത്ത് ഒരു മുസ്ലിം പുരോഹിതനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ധൈര്യപ്പെടുമോയെന്ന് താന്‍ മന്ത്രിസഭായോഗത്തില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്ന എം.കെ. നാരായണന് ഇതിനെ പിന്തുണച്ചു. ശങ്കരാചാര്യര്‍ക്ക് ജാമ്യം നല്കാന് ഉടന്‍ നിര്‍ദേശം നല്കി.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് 1999ല്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ സോണിയയ്ക്കെതിരെ കലാപം അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ പി. ശിവശങ്കറുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതാണ് പവാറിനെ പ്രകോപിപ്പിച്ചത്, പുസ്തകത്തില്‍ പറയുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് പ്രണബിന്റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: