നാഗര്‍കോവില്‍: ദേശീയപാതയില്‍ കുഴിത്തുറയ്ക്കും പമ്മത്തിനുമിടയില് മേല്‍പ്പാലനിര്‍മാണം നടക്കുന്നതുകാരണം വാഹനഗതാഗതം താത്കാലികമായി തിരിച്ചുവിട്ട മേല്‍പ്പുറം ജംഗ്ഷനില്‍ ഗതാഗതകുരുക്കുരൂക്ഷം. നാലുറോഡുകള്‍ സംഗമിക്കുന്ന മേല്‍പ്പുറത്ത് റോഡിന്റെ വീതിയില്ലായ്മയും ഒത്തനടുവില്‍ കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയുമാണ് കാരണം.
ഒരേസമയം നാഗര്‍കോവില്‍, തിരുവനന്തപുരം, അരുമന, പനച്ചമൂട് ഭാഗങ്ങളിലേക്ക് പോകാന്‍ നൂറുകണക്കിന് ചെറുതുംവലുതുമായ വാഹനങ്ങളാണ് വരുന്നത്. രാവിലെ കോളേജ്, സ്കൂള്‍ വാഹനങ്ങള്‍ ഇവിടം കടക്കാന്‍ മണിക്കൂറുകള്‍ കാത്തുകിടക്കും. ഈ അവസ്ഥയിലും ട്രാഫിക് സംവിധാനമൊരുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അരുമന, മാര്‍ത്താണ്ഡം സ്റ്റേഷന് പരിധിയില്‍ വരുന്ന മേല്‍പ്പുറത്ത് വല്ലപ്പോഴുമാണ് ഗതാഗതനിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കുന്നത്. തുടര്‍ച്ചയായുള്ള ജോലി ഭാരവും വെയിലും മഴയും കാരണവും പലപ്പോഴും സമീപമുള്ള കടകളിലാണ് ഡ്യൂട്ടിക്കെത്തുന്നയാള് അഭയം പ്രാപിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: