തിരുവനന്തപുരം: സോളാര്‍ കേസില്‍ പാണക്കാട് ബഷീറലി തങ്ങളും എ. കെ. ആന്റണിയുടെ മകന്‍ അജിത്തും. ഇരുവര്‍ക്കുമെതിരെ അന്വേഷണവും ഉണ്ടാകും.
തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് സരിത നായര്‍ എഴുതിയ കത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഷീറലി തങ്ങളുടെ പേരുണ്ട്. ബഷീറലിക്ക് സരിതയുമായി ബന്ധമുണ്ടെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി സ്വാധീനിച്ചെന്നും അതിനു ശേഷം മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് സരിതയുടെ ആരോപണം.
സരിതയെ പരിചയമുണ്ടെന്നും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി അമ്പതിനായിരം രൂപ നല്‍കിയെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ ബഷീര്‍ അലി സമ്മതിച്ചിരുന്നു. 2.5 ലക്ഷം രൂപയാണു ബഷീറലിയില്‍ നിന്ന് സരിത ആവശ്യപ്പെട്ടിരുന്നത്. അഡ്വാന്‍സ് തുകയാണു കൈമാറിയത്.
പുതിയ പരാതികള്‍ അന്വേഷിക്കാനുള്ള തീരുമാനമാണ് എ. കെ. ആന്റണിയുടെ മകനെ വെട്ടിലാക്കുക. മുഖ്യമന്ത്രിയായ ഉടന്‍ പിണറായി വിജയന് സരിത നേരിട്ട് നല്‍കിയ കത്തില്‍ ആന്റണിയുടെ മകന്‍ അജിത്തിന്റെ പേരുമുണ്ടായിരുന്നുവെന്നാണ് ആരോപണം. സോളാര്‍ ബിസിനസ്സില്‍ കര്‍ണാടക സര്‍ക്കാരിന്റെ സഹായം പി. ജെ. കുര്യന്‍ മുഖേന ഉറപ്പാക്കാമെന്ന്് അജിത് വാഗ്ദാനം ചെയ്തു. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കാമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിനു ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് പരാതി. ഫോണ്‍ നമ്പരും കോള്‍ ലിസ്റ്റും പരാതിയിലുണ്ട്.
കോണ്‍ഗ്രസിലെ സമുന്നതനായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി സരിത സമ്മതിക്കുകയും ചെയ്തു.
















