ന്യൂദല്‍ഹി: കവര്‍ച്ച നടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ദല്‍ഹിയിലെ മാളവ്യ നഗറിൽ നിന്നുമാണ് നൈജീരിയൻ പൗരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. മയക്കുമരുന്ന് വില്‍പനയും മോഷണവുമാരോപിച്ചാണ് ഇയാളെ റോഡരികിലെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
പുറത്തുവന്ന വിഡിയോ ദൃശ്യത്തില്‍ പ്രദേശവാസികള്‍ ഇയാളെ പിടികൂടി ഇലക്ട്രിക് പോസ്റ്റില്‍ കാലുകെട്ടിയിട്ട് അടിക്കുന്നത് വ്യക്തമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നതും അയാള്‍ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.
സെപ്തംബര്‍ 24 വരെ ഇയാള്‍ മറ്റൊരു കേസില്‍ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികള്‍ വളഞ്ഞിട്ട് പിടികൂടിയതാണെന്നാണ് സൂചന. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നൈജീരിയക്കാരനെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. .
നൈജീരിയന്‍ പൗരന് മോഷണശ്രമത്തിനിടെ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റുവെന്നാണ് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്.
















