ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാനും ജനങ്ങളുടെ ഭാരം കുറയ്ക്കാനും ചരക്ക് സേവന നികുതിയില്‍ കേന്ദ്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കയര്‍ അടക്കം 26 ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകളുടെയും നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി വെട്ടിക്കുറച്ചു. ഹോട്ടലുകളുടെ നികുതി 18 ല്‍ നിന്ന് 12 ശതമാനമാക്കി . കയറ്റുമതിക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍ കയറ്റുമതിക്കാര്‍ക്ക് ഡിജിറ്റല്‍ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു. ചെറുകിട വ്യാപാരികള്‍ ഇനി വര്‍ഷത്തില്‍ നാലുതവണ മാത്രം നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.
കയറ്റുമതിക്കാര്‍ക്കായി ഇ വാലറ്റ് അടുത്ത ഏപ്രിലില്‍ നിലവില്‍ വരും. പഴയ കയറ്റുമതികളുടെ കണക്കു നോക്കി നിശ്ചിത തുക വാലറ്റിലേക്ക് നല്‍കും. അതുപയോഗിച്ച് നികുതി അടയ്ക്കാം. കണക്കുകള്‍ പിന്നീട് സമര്‍പ്പിച്ചാല്‍ മതി. നിലവില്‍ ഈടാക്കിയ തുക പത്താം തീയതി മുതല്‍ തിരികെ നല്‍കാനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ കൂടിയ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഒന്നരക്കോടി രൂപ വരെ വരുമാനമുള്ള ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ മൂന്നുമാസം കൂടുമ്പോള്‍ സമര്‍പ്പിച്ചാല്‍ മതി. മാസംതോറം റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. 90 ശതമാനം വരുന്ന നികുതി ദായകര്‍ക്കും പുതിയ തീരുമാനം ആശ്വാസകരമാകും. കോമ്പോസിഷന്‍ സ്കീമിന്റെ പരിധി 75 ലക്ഷത്തില്‍ നിന്ന് ഒരു കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിയില്‍ ചേര്‍ന്ന വ്യാപാരികള്‍ക്ക് ഒരുശതമാനവും നിര്‍മ്മാതാക്കള്‍ക്ക് രണ്ടു ശതമാനവും റെസ്റ്റോറന്റുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കും.
അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ പാന്‍. ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധന ഏടുത്തു കളഞ്ഞത് രാജ്യത്തെ ജ്വല്ലറി മേഖലയ്ക്ക് ഉണര്‍വ്വായി. ഇരുപത് ലക്ഷം രൂപ വരെയുള്ള വില്‍പ്പനയ്ക്ക് ഇത്തരം രേഖകള്‍ ആവശ്യമില്ല. രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ള ജ്വല്ലറി, രത്ന വ്യാപാരികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ധനമന്ത്രി അറിയിച്ചു.
എ.സി റസ്റ്റോറന്റുകളുടെ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കും. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കരകൗശല വസ്തുക്കളുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. വിദേശത്തു നിന്ന് കൊണ്ടുവരുന്ന അയ്യായിരം രൂപ വരെ വിലവരുന്ന സമ്മാനങ്ങള്‍ക്ക് നികുതി ചുമത്തില്ല.
ഈ പരിധി 20,000 വരെയാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ആക്കുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: