കൊച്ചി: ലോകകപ്പ് കളിക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീമുകള്‍ ഇന്നലെയും കഠിന പരിശീലനത്തിലേര്‍പ്പെട്ടു. ഇന്നലെ ആദ്യം പരിശീലനത്തിനിറങ്ങിയത് സ്‌പെയിന്‍. രാവിലെ 10 മണിയോടെ മഹാരാജാസ് കോളേ് ഗ്രൗണ്ടിലെത്തിയ സ്‌പെയിന്‍ രണ്ട് മണിക്കൂറിലേറെ പരിശീലനത്തിലേര്‍പ്പെട്ടു. തുടക്കത്തില്‍ വാംഅപ്പ് നടത്തിയശേഷം ശാരീരിക ക്ഷമത വര്‍ദദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളും നടത്തി. അതിനുശേഷം അംഗങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് ഒരു മണിക്കൂറോളം ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു.
വൈകിട്ട് അഞ്ചിനാണ് ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങിയത്. പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഇന്നലത്തെ പരിശീലനം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്നലെ വൈകിട്ട് 4.30 ഓടെ വടക്കന്‍ കൊറിയന്‍ ടീം മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. പട്ടാള ചിട്ടയില്‍ ആദ്യം താരങ്ങളുടെ പരേഡ്. പരിശീലകന്‍ യുന്‍ ജോങ് സു നല്‍കിയ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേട്ടു. പരേഡ് അവസാനിച്ചശേഷം ടീം അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി ആര്‍പ്പുവിളിച്ച് മൈതാന നടുവിലേക്ക്. പിന്നീട് മൈതാനത്തിന് തലങ്ങും വിലങ്ങും വട്ടം ചുറ്റിയോടി വാംഅപ്.
അധിക സമയം പന്തുകൈവശം വെയ്‌ക്കാതെ പാസിങ് പരിശീലനമായി പിന്നീട്. താരങ്ങളെ ഒളിപ്പിച്ചു നിര്‍ത്തി എതിരാളിയെ വീഴ്‌ത്തുന്ന തന്ത്രങ്ങള്‍ പരിശീലിച്ചു. എല്ലാം ഇരുമ്പ് മറയ്‌ക്കുള്ളിലായ സ്വന്തം നാട്ടിലെ നടപ്പുരീതി തന്നെ പരിശീലകന്‍ കൊച്ചിയില്‍ ആവര്‍ത്തിച്ചു. മൂര്‍ച്ചയേറിയ ഷോട്ടുകളിലൂടെ എതിരാളികളെ വലച്ച് കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് ഉത്തര കൊറിയയുടെ കരുത്ത്. ഇതിന്റെ മൂര്‍ച്ചകൂട്ടാനും പാളി പോകുന്ന പ്രതിരോധത്തെ ശക്തരാക്കാനുമുള്ള ശ്രമത്തിലായിരുന്നു യുന്‍ ജോങ് സു.
അഞ്ചാം ലോകകപ്പ് കളിക്കാനാണ് കൊറിയ എത്തിയിട്ടുള്ളത്. വിജയം കൊണ്ടേ മടങ്ങാനാവു. രാജ്യത്ത് കാത്തിരിക്കുന്ന ദുര്‍വിധികള്‍ ഏറെയാണ്. അത് മറികടക്കാനുള്ള പരിശ്രമത്തിലാണ് യുനും കുട്ടിപടയും. ലോകകപ്പിലെ പുതുമുഖങ്ങളായ നൈജര്‍ രാത്രി എട്ടു മണിയോടെയാണ് പരിശീലനത്തിനായി എത്തിയത്. ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലായിരുന്നു അവര്‍ക്ക് ഇന്നലെ പരിശീലനം ഒരുക്കിയിരുന്നത്. ആദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടിയ അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന വിശ്വാസത്തിലാണ്.
















