കോഴിക്കോട്: തീര സംരക്ഷണം ഉറപ്പു വരുത്താതെ നദികളുടെ നിലനില്‍പ് ഉറപ്പാക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ പറഞ്ഞു. തീരം കെട്ടി സംരക്ഷിക്കുന്നത് പലപ്പോഴും പുറമ്പോക്ക് കയ്യേറ്റക്കാര്‍ക്ക് സഹായകരമാവുകയാണ് ചെയ്യുന്നത് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലും ഏറ്റവും ശാസ്ത്രീയമായ രീതിയിലും നദികളെ സംരക്ഷിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യണം. നദികളുടെയും തോടുകളുടെയും സംരക്ഷണത്തിന് അവയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് സംരക്ഷിക്കാന്‍ നടപടി വേണം. പുഴകളുടെ ജൈവ- ഭൗതിക- പാരിസ്ഥിതിക വ്യവസ്ഥയെ സംരക്ഷിക്കുന്നതും നദീതട പരിപാലനം നടപ്പാക്കുന്നതും സംബന്ധിച്ച് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച മേഖലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.എച്ച്. കുര്യന്‍.
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ വിദഗ്ധ സമിതി അംഗങ്ങളാണ് കോഴിക്കോട് നടന്ന ശില്പശാലയില്‍ പങ്കെടുത്തത്.
കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം 2001 ല്‍ കേരളം പാസാക്കിയെങ്കിലും നദീ സംരക്ഷണം എവിടെയും എത്തിയില്ല. എന്നാല്‍ മണല്‍ വാരല്‍ നിര്‍ലോഭമായി നടന്നു അഡീഷണല്‍ ചീഫ് അശാസ്ത്രീയമായ മണലെടുപ്പ് പുഴകളുടെ നിലനില്‍പിനു ഭീഷണിയായിരിക്കുകയാണ്. സംസ്‌കാരവും വിദ്യാഭ്യാസവും ഉയര്‍ന്ന ബോധവുമുള്ള കേരള സമൂഹത്തില്‍ മണല്‍ കൊള്ള നടക്കുന്നു. പണം കായ്‌ക്കുന്ന വലിയ പ്രസ്ഥാനമായി മണല്‍ മാറി. ഇക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത വേണമെന്നും കുര്യന്‍ പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി. ജോസ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഐ.എല്‍.ഡി.എം. ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ഡി. സജിത്ത് ബാബു, കോഴിക്കോട് അസി. കലക്ടര്‍ സ്‌നേഹില്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. ശ്രീകുമാര്‍ ചാതോപാധ്യായ, ഇ.എസ്. സന്തോഷ് കുമാര്‍, ഡോ.കെ.ജെ. ജോര്‍ജ്, കെ. രാജീവ് എന്നിവര്‍ ക്ലാസെടുത്തു.
















