തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ആര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പളം കിട്ടുന്നുണ്ടെങ്കിലും അവര്‍ തൃപ്തരല്ല. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ കിട്ടുന്ന ശമ്പളം അവര്‍ക്ക് പോരാ. കരാറുകാര്‍ക്ക് വഴിപ്പെട്ട അത്തരം ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്നതെല്ലാം പോരട്ടെ എന്ന നയമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രസംഗത്തിലുടനീളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. തെറ്റായ ശീലങ്ങള്‍ക്ക് അടിപ്പെട്ടവര്‍ സര്‍ക്കാര്‍ സര്വീസിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരുദ്യോഗസ്ഥനും അഴിമതി നടത്തി രക്ഷപ്പെടാമെന്നു കരുതേണ്ട. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പല സംസ്ഥാനങ്ങളും മാതൃകാപരമായി അടിസ്ഥാന വികസനത്തിനു പ്രവര്‍ത്തിക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്. പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് ഉറച്ചുപോയ സങ്കല്‍പ്പം മറ്റിയെടുക്കണം. നിര്‍മാണത്തിലെ അശാസ്ത്രീയതയും എസ്റ്റിമേറ്റിലെ പാളിച്ചയും മേല്‍നോട്ടത്തിലെ വീഴ്ചയും ന്യായീകരിക്കരുത്. പാരമ്പര്യരീതികളുടെയും ശീലങ്ങളുടെയും പൊളിച്ചെഴുത്തിന് ഉദ്യോഗസ്ഥര്‍ തയാറാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് വകുപ്പിന്റെ ഉപഹാരം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എഞ്ചിനീയര്‍മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. സുബ്രതോ ബിശ്വാസ്, കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, നിരത്തുകളും പാലങ്ങളും ചീഫ് എഞ്ചിനീയര്‍ എം.എന്‍. ജീവരാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: