തിരുവനന്തപുരം: കുണ്ടറയിലെ അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡി (അലിന്‍ഡ്)ന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്വകാര്യനിക്ഷേപകര്‍ക്ക് കൈമാറിയത് ചട്ടം ലംഘിച്ചെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ബിഐഎഫ്ആര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഓഹരികള്‍ വിജയ്ഭാന്‍ ഇന്‍വെസ്റ്റ്‌മെന്റിന് കൈമാറിയെന്നാണ് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം അലിന്‍ഡ് ഭൂമി വില്‍ക്കില്ലെന്നും ഉത്പാദനം ആരംഭിക്കാനാണ് ശ്രമമെന്നും സിഇഒ ആര്‍. ശ്രീകുമാര്‍ പറയുന്നു. കെഎസ്ഇബിയില്‍നിന്ന് ഓര്‍ഡര്‍ കിട്ടിയാല്‍ മാത്രമേ കുണ്ടറ യൂണിറ്റില്‍ നിന്ന് ഉത്പാദനം ആരംഭിക്കാനാകൂ. ഫാക്ടറിക്കുവേണ്ട പ്രവര്‍ത്തന മൂലധനം നല്‍കാന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കുണ്ടറയിലെ കണ്ടക്ടര്‍ യൂണിറ്റും സ്റ്റീല്‍ പ്ലാന്റ് യൂണിറ്റും പ്രവര്‍ത്തനക്ഷമല്ലെന്നു പറയുന്നത്. കാലഹരണപ്പെട്ട് മോശാവസ്ഥയിലായ യന്ത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിന് സമഗ്രപദ്ധതി തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെടണം.
അതു പഠിച്ചശേഷമേ പാട്ടക്കാലാവധി നീട്ടിനല്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. പുതുക്കി നല്‍കിയാല്‍ തന്നെ 13.41 ഹെക്ടര്‍ സ്ഥലം മാത്രം മതിയാകും കമ്പനിക്കു പ്രവര്‍ത്തിക്കാന്‍. മുന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങളും ഫയലിലുണ്ട്. അലിന്‍ഡിന്റെ പ്രൊമോട്ടര്‍മാര്‍ 68.35 ശതമാനം ഓഹരികള്‍ വിജയ്ഭാന്‍ ഇന്‍വെസ്റ്റ്‌മെന്റിന് കൈമാറിയത് ബിഐഎഫ്ആര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നു കാണിച്ച് അലിന്‍ഡ് ഷെയര്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നെന്നും 2016 ജൂണ്‍ 16 ലെ ഫയലിലുണ്ട്. ബിഐഎഫ്ആറിന്റെ 1987 സ്‌കീംപ്രകാരം അലിന്‍ഡ് സൊമാനി ഗ്രൂപ്പിനെ ഏല്‍പിച്ചിരുന്നു.
അന്നു പുനരുദ്ധാരണം സാധ്യമായില്ലെന്നും കമ്പനിയുടെ നിയന്ത്രണം സൊമാനിക്കു ലഭിച്ചെന്നും ഫയലില്‍ രേഖപ്പെടുത്തിയത് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ്. കമ്പനിക്കുമേല്‍ നിയന്ത്രണം കിട്ടുന്നവര്‍ക്ക് കമ്പനിയുടെ ആസ്തിക്കുമുകളിലും നിയന്ത്രണം കിട്ടുമെന്നാണ് വ്യവസ്ഥ. അലിന്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനം സൊമാനിക്ക് അനുകൂലമാകുകയായിരുന്നു.
അലിന്‍ഡിന്റെ 1,300 കോടി രൂപ വരുന്ന ആസ്തി വില്ക്കുകയാണു സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്ന് സര്‍ക്കാര്‍ എഎഐഎഫ്ആറില്‍ (അപ്പല്ലേറ്റ് അതോറിറ്റി ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍) നല്കിയ അപ്പീലിലും വ്യക്തമാക്കിയിരുന്നതായി സിഇഒ ശ്രീകുമാര്‍ പറയുന്നു.
















