അഞ്ചല്‍: കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതശരീരം കുളത്തൂപ്പുഴ ആര്‍പിഎല്‍ റബ്ബര്‍ തോട്ടത്തില്‍ കണ്ടുകിട്ടി. ഏരൂര്‍ പുഞ്ചിരിമുക്കില്‍ തെങ്ങുവിള പുത്തന്‍വീട്ടില്‍ മനോജ് ബാബുവിന്റെയും ലിസിയുടെയും ഏകമകള്‍ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി(7)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരിയൊടൊപ്പം താമസിക്കുന്ന കുളത്തുപ്പുഴ ചന്ദനക്കാവ് മിച്ചഭൂമിയില്‍ രാജേഷ് (22) പോലീസ് പിടിയിലായി.
ഏരൂര്‍ ഗവ. എല്‍പിഎസില്‍ പഠിക്കുന്ന ശ്രീലക്ഷ്മിയെ അമ്മൂമ്മയുടെ നിര്‍ദ്ദേശ പ്രകാരം രാജേഷിനൊപ്പം കഴിഞ്ഞ ദിവസം സ്‌കൂളില്‍ വിടുകയായിരുന്നു. കുട്ടിയെ കാണാതായപ്പോള്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ റബര്‍ ടാപ്പിങ് തൊഴിലാളികളാണ് തോട്ടത്തില്‍ മരിച്ച നിലയില്‍ കുട്ടിയുടെ ശരീരം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമികമായ ചോദ്യം ചെയ്യലില്‍ രാജേഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശിയായ രാജേഷ് രണ്ടുമാസമേ ആയിട്ടുള്ളു ഏരൂരില്‍ ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയോടൊപ്പം താമസമാക്കിയിട്ട്. ഇതിനു മുന്‍പ് കുളത്തുപ്പുഴയിലും കടമാന്‍ക്കോട്ടും രണ്ട് വിവാഹങ്ങള്‍ കഴിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് ഏരൂരില്‍ പുതിയ ബന്ധം സ്ഥാപിച്ചത്. കുട്ടിയെ രാജേഷ് കരുതിക്കൂട്ടി കടത്തിക്കൊണ്ട് പോവുകയും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
കുട്ടിയുടെ മൃതശരീരം പോലീസും ശിശുക്ഷേമ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
















