പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, ചെല്‍സി എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി. മറ്റൊരു മത്സരത്തില്‍ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ ബാഴ്സയും രണ്ടാം ജയം നേടി. അതേസമയം അത്ലറ്റികോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകള്‍ തോറ്റപ്പോള്‍ യുവന്റസ് വിജയവഴിയില്‍ തിരിച്ചെത്തി.
സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ബാഴ്സ
ഗ്രൂപ്പ് ഡിയില്‍ മെസ്സിയും സുവാരസും ഉള്‍പ്പെട്ട താരനിര അണിനിരന്നിട്ടും ഗോളടിക്കാന്‍ മറന്ന ബാഴ്സലോണ സ്പോര്‍ട്ടിങ് ലിസ്ബണെതിരെ വിജയിച്ചു കയറിയത് സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ബാഴ്സയായിരുന്നെങ്കിലും സ്പോര്‍ട്ടിങ് ഗോളിയുടെ മികവിന് മുന്നില്‍ അവയെല്ലാം വിഫലമായി.
കളിയുടെ 49-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ ബാഴ്സയെ തുണച്ചത്. മെസ്സി എടുത്ത ഫ്രീകിക്ക് ലഭിച്ചത് സുവാരസിന്. എന്നാല്‍ സുവരാസിന്റെ ഹെഡ്ഡര്‍ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച സെബാസ്റ്റിയന് കോട്സിന്റെ ദേഹത്തുതട്ടി പന്ത് സ്വന്തം വലയില്‍ കയറി. തുടര്‍ന്ന് സമനിലക്കായി കനത്ത ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല.
മറ്റൊരു മത്സരത്തില്‍ യുവന്റസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെ തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 69-ാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വയിനും 80-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചുമാണ് യുവന്റസിനായി ഗോള്‍ നേടിയത്. ആദ്യ കളിയില്‍ യുവന്റസ് 3-0ന് ബാഴ്സയോട് പരാജയപ്പെട്ടിരുന്നു. ഒളിമ്പിയാക്കോസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
പിന്നില്‍നിന്ന് തിരിച്ചടിച്ച് ചെല്‍സി
ഗ്രൂപ്പ് സിയില്‍ ചെല്‍സിക്ക് അപ്രതീക്ഷിത ജയം. ആവേശം അലതല്ലിയ പോരാട്ടത്തില്‍ പരിക്കുസമയത്ത് ബാത്ഷുവായുടെ ഗോളാണ് അത്ലറ്റികോ മാഡ്രിഡിനെതിരെ ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ വിജയക്കുതിപ്പ്.
അത്ലറ്റികോയുടെ തട്ടകത്തില്‍ നടന്ന കളിയുടെ 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അന്റോണിയോ ഗ്രിസ്മാന് ആതിഥേയര്‍ക്ക് ലീഡ് നല്കി. എന്നാല്‍ 60-ാം മിനിറ്റില്‍ മൊറാട്ടയിലൂടെ ചെല്‍സി സമനില പിടിച്ചു. തുടര്‍ന്ന് ജയത്തിനായി പൊരുതിയ ചെല്‍സിക്കായി കളിയുടെ അവസാന സെക്കന്‍ഡില്‍ മിച്ചി ബാത്ഷുവാ വല കുലുക്കിയതോടെ ഇംഗ്ലീഷ് ചാമ്പ്യന്മാര്ക്ക് തകര്‍പ്പന്‍ ജയം സ്വന്തം.
മറ്റൊരു മത്സരത്തില്‍ റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്വാറബാഗിനെ കീഴടക്കി ആദ്യ ജയം നേടി. റോമക്കായി 7-ാം മിനിറ്റില്‍ മനോലാസും 15-ാം മിനിറ്റില്‍ എഡിന് സെക്കോയും ലക്ഷ്യം കണ്ടു. 28-ാം മിനിറ്റില്‍ പെഡ്രോ ഹെന്റിക്വെ ക്വാറബാഗിന്റെ ആശ്വാസം.
ബയേണിനെ തകര്‍ത്ത് പിഎസ്ജി
ഗ്രൂപ്പ് ബിയില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജി തകര്‍ത്തു. രണ്ടാം മിനിറ്റില്‍ ഡാനി ആല്‍വസ്, 31-ാം മിനിറ്റില്‍ എഡിസണ് കവാനി, 63-ാം മിനിറ്റില്‍ നെയ്മര്‍ എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബിനായി ലക്ഷ്യം കണ്ടത്. രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ സെല്‍റ്റിക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആന്‍ഡര്‍ലെക്റ്റിനെ തകര്‍ത്തു. സെല്‍റ്റിക്കിന്റെ ആദ്യ ജയമാണിത്.
ലുകാകു ഡബിളില്‍ യുണൈറ്റഡ്
ഗ്രൂപ്പ് എയില്‍ മോസ്കോയിലെ വിഇബി അരീനയില്‍ നടന്ന പോരാട്ടത്തില്‍ സിഎസ്കെഎ മോസ്കോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് ഉജ്ജ്വല ജയം സമ്മാനിച്ചത്.
4, 27 മിനിറ്റുകളിലായിരുന്നു ലുകാകുവിന്റെ പ്രഹരം. 19-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും 57-ാം മിനിറ്റില്‍ ഹെന്റിക് മക്ത്യാരനുമാണ് ചെമ്പടയുടെ മറ്റ് സ്കോറര്‍മാര്‍. മോസ്കോയുടെ ആശ്വാസഗോള്‍ 90-ാം മിനിറ്റില്‍ കുഷ്യേവ് നേടി.
മറ്റൊരു മത്സരത്തില്‍ സ്വിസ് ക്ലബ് ബാസല്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: