ഫ്‌ളോറയുടെ നാട്ടില്‍ നിന്ന് അത്ഭുതത്തോടെ
ബ്രഹ്മപുത്രയുടെ തീരത്ത്, ഗ്രൂപ്പ് ഇയിലെ പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഒരു രാജ്യത്തെ പരിചയപ്പെടുത്താം. ജനസംഖ്യ കഷ്ടിച്ച് 2.70 ലക്ഷം. ഓസ്‌ട്രേലിയക്കു കഴിക്കു മാറി പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ്. ഫ്‌ളോറ പൂക്കളുടേയും ഫൗന പക്ഷികളുടേയും നാട്. സൈനിക ശക്തി അറിഞ്ഞാല്‍ ഞെട്ടും, രണ്ടായിരം പട്ടാളക്കാര്‍!
പക്ഷേ, അവര്‍ക്കൊരു ലോകകപ്പു കളിക്കാന്‍ ആതിഥേയത്വത്തിന്റെ സൗജന്യം വേണ്ടി വരുന്നില്ല. അതു കൊണ്ടു തന്നെയാണ് ഇത്തവണ കൗമാരക്കാരുടെ ലോകപ്പില്‍ ന്യൂ കാലിഡോണിയയെ വണ്ടര്‍ ടീം എന്നു വിളിക്കുന്നത്.
അവരുടെ വരവോടെ ഈ ഗ്രൂപ്പ് വണ്ടര്‍ ഗ്രൂപ്പായി. രാജാക്കന്മാര്‍ ഫ്രാന്‍സാണ്. ഏഷ്യന്‍ കരുത്തു തെളിയിക്കാന്‍ ജപ്പാനും മധ്യ അമേരിക്കയില്‍ നിന്ന് ഹോണ്ടുറാസുമുണ്ട്. കളികളെല്ലാം അസമിലെ ഗുവാഹത്തിയില്‍.
ന്യൂ കാലിഡോണിയയുടെ ലോക ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റമാണിത്. ഇന്ത്യയെ പോലെ നേരിട്ട് എന്‍ട്രിയല്ല. ഓഷ്യാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സായാണ് വരവ്. 2004-ല്‍ മാത്രം ഫിഫയില്‍ അംഗത്വം കിട്ടിയ ഒരു രാജ്യത്തിന്റെ ടീനേജ് ടീം ഇതാ ലോകകപ്പു കളിക്കുന്നു. ‘കാഗു’ എന്ന വിളിപ്പേരുള്ള ഇവര്‍ അട്ടിമറികള്‍ സൃഷ്ടിച്ചാല്‍ അത്ഭുതമാവില്ല.
പോരാട്ടവീര്യമാണ് അവരുടെ കൈമുതല്‍. ഫ്രഞ്ച് കോളനിയായിരുന്നു ന്യൂകാലിഡോണിയ. കളിക്കാര്‍ക്ക് ഫ്രാന്‍സുമായി അടുത്ത ബന്ധമുണ്ട്.
മിഡ്ഫീല്‍ഡര്‍ പോള്‍ ഗോപ് ഫെനെപെയാണ് ടീമിലെ ശ്രദ്ധേയതാരം. ഒഎഫ്‌സി കപ്പില്‍ മൂന്നു ഗോളുകള്‍ ഫെനെപെ നേടി.
ഡോമനിക് വകാലിയാണ് ടീം കോച്ച്. കഴിഞ്ഞ ഏപ്രിലിലാണ് വകാലി ചുമതലയേറ്റത്. അതിന് മുന്‍പ് ന്യൂകാലിഡോണിയയുടെ റീജനല്‍ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത, പോരാടാനുറച്ചെത്തുന്ന ഈ കൊച്ചുരാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്.
ഫ്രാന്‍സിനുണ്ട് ഒരു വണ്ടര്‍ബോയ്
പ്രവചിക്കാന്‍ കഴിയാത്ത ടീമാണ് ഫ്രാന്‍സ്. മികച്ച ഫോമില്‍ കളിക്കുമ്പോള്‍ത്തന്നെ തീരെ ദയനീയമായാവാനും അധികം സമയം വേണ്ട. കൗമാര ലോകകപ്പില്‍ തിരിച്ചടികളുടെ ചരിത്രം മാത്രമാണ് ലിറ്റില്‍ ബ്ലൂസിനുള്ളത്. അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സ് എത്തുന്നത് ആറാം തവണ മാത്രം. 2001-ല്‍ ചാമ്പ്യന്‍മാരായതാണ്് ഏക നേട്ടം. 1987ലും 2007ലും 2011ലും ക്വാര്‍ട്ടര്‍. 2015-ല്‍ പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു. കഴിഞ്ഞ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനമാണ് നേടിയത്. യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ പ്ലേ ഓഫ് കളിച്ചാണ് ഇത്തവണ യോഗ്യത നേടിയത്.
ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍ ഒഴികെ മറ്റു ടീമുകള്‍ ദുര്‍ബ്ബലരെന്നത് ഫ്രാന്‍സിന്റെ ആത്മവിശ്വാസം കൂട്ടുന്നു. അമിനി ഗുയിരി എന്ന സെന്റര്‍ ഫോര്‍വേര്‍ഡിലാണ് പ്രതീക്ഷ. അണ്ടര്‍17 യുവേഫ ചാമ്പ്യന്‍ഷിപ്പിലെ വണ്ടര്‍ ബോയ് എന്ന വിശേഷണം ലഭിച്ച അമിനി ഗുയിരി അഞ്ചു മത്സരങ്ങളില്‍ ഹാട്രിക് അടക്കം ഒന്‍പതു ഗോളുകള്‍ അടിച്ചുകൂട്ടി ടോപ് സ്‌കോററായി.
ആക്രമണ ഫുട്‌ബോളിന്റെ വക്താവായ ലയണല്‍ റൂക്‌സലാണു ഫ്രഞ്ച് കൗമാര നിരയെ ലോകകപ്പിനായി തയ്യാറെടുപ്പിക്കുന്നത്. 2015 മുതല്‍ ഒപ്പമുള്ള റൂക്‌സലിനു ടീമിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. ഒക്ടോബര്‍ എട്ടിന് ആദ്യ മത്സരത്തില്‍ ന്യൂ കാലിഡോണിയയാണ് എതിരാളികള്‍.
ഏഷ്യന്‍ കരുത്തായ് സമുറായ് ബ്ലൂ
2016-ല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയാണ് ജപ്പാന്‍ ഇന്ത്യയിലേക്ക് ടിക്കറ്റ് നേടിയത്. എട്ടാം തവണയാണ് സമുറായ് ബ്ലൂ എന്ന് വിളിപ്പേരുള്ള ജപ്പാന്‍ ലോകകപ്പ് കളിക്കുന്നത്. 1993ലും 2011ലും ക്വാര്‍ട്ടര്‍ വരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2013-ല്‍ പ്രീ ക്വാര്‍ട്ടറും കളിച്ചു. ഇത്തവണ ക്വാര്‍ട്ടര്‍ വരെയെത്താം എന്ന പ്രതീക്ഷക്കപ്പുറത്തേക്ക് ജപ്പാന്‍ എന്ത് അത്ഭുതം കാട്ടും എന്നു കാത്തിരുന്നു കാണാം. ഏഷ്യന്‍ സാഹചര്യങ്ങളുടെ അനുകൂലാവസ്ഥയിലാണ് ജപ്പാന്റെ നോട്ടം.
മിന്നുന്ന മുന്നേറ്റ നിര. പക്ഷേ, പ്രതിരോധം പലപ്പോഴും പാളുന്നു. തകേഫുസ കുബോയാണ് ജപ്പാന്റെ ശ്രദ്ധേയ താരം. ആക്രമണകാരിയായ തകേഫുസ എഎഫ്‌സി അണ്ടര്‍ 16 കപ്പില്‍ നാലു ഗോളുകള്‍ ജപ്പാന് സമ്മാനിച്ചു. കൊറിയയില്‍ അണ്ടര്‍ 20 ലോകകപ്പില്‍ ജപ്പാനു വേണ്ടി ബൂട്ടുകെട്ടിയ കുബോയ്‌ക്ക് ബാഴ്‌സലോണ യൂത്ത് അക്കാദമിയിലെ പരിശീലനവും കൈമുതലായുണ്ട്.
ജപ്പാന്റെ കൗമാര ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ യോഷിരോ മൊറിയാമയാണ് മുഖ്യപരിശീലകന്‍. അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിലും ടീമിന്റെ പരിശീലകനായിരുന്നു യോഷിരോ. ഒക്ടോബര്‍ എട്ടിന് ഹോണ്ടുറാസുമായാണ് ലോകകപ്പില്‍ ജപ്പാന്റെ ആദ്യ കളി.
ഒരു ജയമെങ്കിലും തേടി
കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള ഹോണ്ടുറാസ് കളിക്കാനെത്തുന്നത് അഞ്ചാം തവണ. 2013-ലെ ക്വാര്‍ട്ടര്‍ ഒഴിച്ചാല്‍ മറ്റ് മൂന്നു തവണയും ഗ്രൂപ്പ് ഘട്ടം പിന്നിട്ടില്ല. ചിലിയില്‍ കഴിഞ്ഞ തവണ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ ഒരു ജയം പോലുമുണ്ടായിരുന്നില്ല അക്കൗണ്ടില്‍.
അമ്പരപ്പിക്കുന്ന വേഗത്തില്‍ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍, അതാണ് കരുത്ത്. ഏതു വമ്പന്‍ ടീമിനെയും അട്ടിമറിക്കാന്‍ കരുത്തുണ്ടെന്നെന്നു പറയുമ്പോഴും പ്രതിരോധത്തിലെ പാളിച്ചകളാണ് ഹോണ്ടുറാസിനെ വലയ്‌ക്കുന്നത്.
കോണ്‍കാഫ് ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് കാര്‍ലോസ് മെജിയയാണ് സൂപ്പര്‍ താരം. കോണ്‍കാഫിലെ ഒന്‍പത് മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടി. ക്യൂബയെ 7-1 ന് തകര്‍ത്ത പോരാട്ടത്തില്‍ കാര്‍ലോസിനൊപ്പം ഹാട്രിക് നേടിയ പാട്രിക് പലാസിയോയാണ് മറ്റൊരു പ്രഗത്ഭന്‍.
മുന്‍ ദേശിയ താരം ഹോസെ വല്ലാഡെയേഴ്‌സാണ് തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യപരിശീലകന്‍.
















