കല്‍പ്പറ്റ: പനമരത്തിനടുത്ത് മുക്രമൂലയില്‍ മൂന്ന് ആടുകളെ കടുവ കൊന്നു. മുക്രമൂല ചന്ദ്രാലയത്തില്‍ അനില്‍കുമാറിന്റെ കൂട്ടില്കെട്ടിയിരുന്ന ആടുകളെയാണ് കൊന്നത്. ഒന്നിനെ ഭാഗികമായി ഭക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
വനപാലകരെത്തി കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞാണ് കടുവയാണെന്ന് ഉറപ്പിച്ചത്. കര്ഷകന് 45000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു. ബത്തേരി ചെതലയം റെയ്ഞ്ചിലാണ് നീര്വാരത്തിനടുത്തുള്ള മുക്രാമൂല. ഇവിടെ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടര്‍ച്ചയായി ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവ കന്നുകാലികളെ കൊന്നൊടുക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച വാകേരിക്ക് സമീപം കൃഷിയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നു.
വ്യാഴാഴ്ച്ച രാവിലെ ചീരാല്‍ ടൗണിന് സമീപം പോത്തുകുട്ടിയെയും വെളളിയാഴ്ച്ച പുലര്‍ച്ചയോടെ നമ്പികൊല്ലിയില്‍ ഒരു പശുവിനേയും ബീനാച്ചിയ്ക്ക് സമീപം മന്ദംക്കൊല്ലിയില് കാളക്കുട്ടിയേയും കടുവ കൊന്നു. ഇതോടെ വയനാട് കടുവാ ഭീതിയിലായി. കൂട് വെച്ച് കടുവകളെ പിടിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: