കാസര്‍കോട്: സിനാന് വധക്കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകരെയും കോടതി വെറുതെവിട്ടു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജി.ജ്യോതിഷ്(30), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കിരണ്‍കുമാര്‍(30), കെ.നിഥിന്‍കുമാര്‍ (33) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണിയാണ് വിധി പ്രസ്താവിച്ചത്.
2008 ല്‍ വിഷു ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കിടയില്‍ ഏപ്രില്‍ 16 ന് കാസര്‍കോട് അശോക് നഗറിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി വരുമ്പോള്‍ ആനബാഗിലുവെന്ന സ്ഥലത്ത് നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ ശബ്നം മന്‍സിലില്‍ മാമുവിന്റെ മകന് മുഹമ്മദ് സിനാന്(21) നെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കലാപം നടക്കുന്ന സമയത്ത് മറ്റൊരു സ്ഥലത്തുണ്ടായ അക്രമത്തില്‍ പരിക്ക് പറ്റിയ സിനാനെ സംഭവസ്ഥലത്ത് കൊണ്ടിട്ടതാണെന്നും പ്രതികളാണെന്ന് ആരോപിക്കുന്നവരാണ് കുറ്റം ചെയ്തതെന്ന് സ്ഥാപിക്കുന്നതിനായി ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യമുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളെ തിരിച്ചറിയുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടുവെന്നും, സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങളാണ് കൂടുതല്‍ വിശ്വസനീയമെന്ന് അംഗീകരിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. 48 സാക്ഷികളുള്ള കേസില്‍ 32 പേരെ വിസ്തരിച്ചു.
സംഭവത്തിനുശേഷം കേസില്‍ കുറ്റാരോപിതനായ ബിഎംഎസ് പ്രവര്‍ത്തകനായ ജ്യോതിഷിനെ രണ്ട് തവണ വധിക്കാന്‍ എസ്ഡിപിഐക്കാര് ശ്രമം നടത്തിയിരുന്നുവെങ്കിലും ഗുരുതരമായ പരിക്കുകളോടെ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. 2008 ല്‍ നടന്ന അക്രമസംഭവങ്ങളില്‍ ബിഎംഎസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.പി.സുഹാസും കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ക്കുവേണ്ടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന് പിള്ള, അഡ്വക്കേറ്റുമാരായ പി.ജോസഫ് തോമസ്, പി.മുരളീധരന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: