അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണിത്. ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 28 വരെ നീട്ടിയിരുന്നു. നടിയുടെ അശ്ലലീചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് തനിക്കെതിരെ പ്രോസിക്യൂഷന് ആരോപിക്കുന്നതെന്നും ഇത് പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവികജാമ്യം ലഭിക്കണമെന്നുമായിരുന്നു ദിലീപിന്റെ വാദം.
എന്നാല്‍ ഇതിനെ പ്രോസിക്യൂഷന് എതിര്‍ക്കുകയായിരുന്നു. പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ കൂട്ടമാനഭംഗക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പത്തു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ദിലീപിനും ബാധകമാണ്. ആ നിലയ്ക്ക് 90 ദിവസം വരെ കുറ്റപത്രം നല്കാന് സമയമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്. ഇത് കോടതി അംഗീകരിച്ചു. ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 65 ദിവസമായി റിമാന്‍ഡില്‍ ആണ്.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. ഒന്നര മണിക്കൂറോളം അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. കേസിലെ ഇരയുടെ അഭിമാനം സംരക്ഷിക്കാനും കോടതിയില്‍ നല്കുന്ന രഹസ്യരേഖകള്‍ പരസ്യമാകാതിരിക്കാനും പ്രോസിക്യൂഷന്റെ ആവശ്യമനുസരിച്ചാണ് അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രോസിക്യൂഷന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: