സെന്റ് മാര്ട്ടിന്: വന്‍നാശം വിതച്ച് കരീബിയന്‍ ഉപദ്വീപില്‍ ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തില്‍ ശക്തി പ്രാപിച്ച ഇര്‍മ കൊടുങ്കാറ്റ് അമേരിക്കന്‍ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഹാര്‍വെ കൊടുങ്കാറ്റിന് ശേഷം അമേരിക്കയില്‍ ആഞ്ഞടിക്കാനിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനോടുബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതികഠിനവും ക്രൂരവുമെന്നാണ് കരീബിയന്‍ ഉപദ്വീപില്‍ ആഞ്ഞടിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന് മാക്രോണ്‍ വിശേഷിപ്പിച്ചത്. സെന്റ് മാര്ട്ടിന്, സെന്റ് ബാര്‍ട്ട്സ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഇവിടെ രണ്ട് പേര് ഇതിനോടകം മരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ബാര്‍ബുഡ, ആന്റിക്വ എന്നിവിടങ്ങളില്‍ ഇര്‍മ 90 ശതമാനം നാശം വിതച്ചതായി ബാര്‍ബുഡ പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചില്‍പെടുന്ന ഇര്‍മ ഇപ്പോള്‍ വടക്കന്‍ വിര്‍ജിന്‍ ദ്വീപുകളിലൂടെയാണ് കടന്നുപോകുന്നത്. പ്യൂര്‍ടോ റികോയും ഹെയ്തിയും ക്യൂബയും കടന്ന് അമേരിക്കയിലെത്തുന്ന ഇര്‍മ ഫ്ലോറിഡയില്‍ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: