കേരളത്തിലെ ആഘോഷങ്ങളുടെ പട്ടികയെടുത്താല്‍ ചിങ്ങമാസത്തിലെ തിരുവോണത്തിന് പ്രാധാന്യമേറെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും കാര്‍ഷിക വിളവെടുപ്പിനെ ആശ്രയിച്ചാണെങ്കിലും മണ്ണും മനുഷ്യനും പ്രകൃതിയും ഇത്രയേറെ ഇഴുകിച്ചേരുന്ന മറ്റൊരു ആഘോഷവുമില്ല.
മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഓണസന്ദേശം സോഷ്യലിസവുമായി സമരസപ്പെടുന്നുണ്ട്. ഉള്ളവനും ഇല്ലാത്തവനും ജാതിമത ഭേദമന്യേ ഒരേപോലെ ഒരു ദിവസമെങ്കിലും ആഘോഷിക്കുന്നതില്‍ സര്‍വ്വധര്‍മ്മസമഭാവനയുടേയും സര്‍വ്വലോകസാഹോദര്യത്തിന്റേയും ചിന്താവിത്തുകള്‍ തെളിഞ്ഞു കിടപ്പുണ്ട്. ലോകാ സമസ്തഃസുഖിനോ ഭവന്തു എന്ന ഉപനിഷദ്മന്ത്രംപോലെതന്നെ ഓണാഘോഷവും സന്ദേശവും സര്‍വ്വലോകങ്ങളുടേയും സുഖത്തിനും ഐശ്വര്യത്തിനും വേണ്ടി ചിന്തിക്കുവാനുളള ഉള്‍പ്രേരകങ്ങളാണ്.
ഇന്ത്യന്‍ മിത്തുകളും സ്മൃതികളും ചരിത്രങ്ങളും ലോകവ്യാപകമായി പഠനവിധേയമാകുന്ന ഇക്കാലത്ത് മാനുഷരെല്ലാരും ഒന്നുപോലെ എന്ന മഹാബലി ചക്രവര്‍ത്തിയുടെ ക്രാന്തദര്‍ശനം ലോകനന്മയ്‌ക്കായി ആഗോളതലത്തിലെ മുദ്രാവാക്യങ്ങളാകട്ടെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഏതു മണ്ണിലാണോ ചവിട്ടി നില്‍ക്കുന്നത് ആ മണ്ണില്‍ തങ്ങളുടെ സംസ്‌ക്കാരത്തിന്റെ വേരുകള്‍ പാകാനും അത് പുഷ്ഠിതമാക്കാനും ശ്രമിച്ചു വിജയിച്ചിട്ടുണ്ട്. അതില്‍ ഓണാഘോഷ ചടങ്ങുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്കു പ്രാദേശികതലത്തില്‍ വിഭജനങ്ങളുണ്ട്. വിവിധ ആചാരാനുഷ്ഠാനങ്ങളോടെ വ്യത്യസ്ത തലങ്ങളെ കോര്‍ത്തിണക്കി വിവിധ രീതികളില്‍ ഉള്‍ക്കൊണ്ട് കേരളീയര്‍ ഓണം ആഘോഷിക്കുമ്പോള്‍ പ്രവാസികളായ മലയാളികളുടെ ഓണാഘോഷം ശ്രദ്ധേയമാണ്. സാംസ്‌കാരിക കൂട്ടായ്‌മകളും കുടുംബകൂട്ടായ്‌മകളും ഓണമാഘോഷിക്കുമ്പോള്‍ വിവിധയിടങ്ങളിലെ കലാരൂപങ്ങളെ ചേര്‍ത്തുവച്ചാണ് പ്രവാസികള്‍ ഓണം ആഘോഷിക്കുന്നത്. പൂക്കളമത്സരം, പാണന്‍പാട്ട്, ഓണപ്പാട്ട്, ഓണവില്ല്, മഹാബലിയുടെ എഴുന്നള്ളത്ത്, അത്തച്ചമയം, ഓണസദ്യ എന്നിങ്ങനെ ഓണസംബന്ധിയായ എല്ലാ കലകളേയും ഒരേ വേദിയിലവതരിപ്പിച്ച് പ്രവാസികള്‍ മറ്റൊരു സാംസ്‌ക്കാരിക കേരളം രൂപപ്പെടുത്തുന്നു.
മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നതിന് അത്തം മുതല്‍ പത്തുദിവസം മുറ്റത്ത് പൂക്കളമൊരുക്കുന്നത് കുട്ടികളുടെ കടമയാണ്. ഉത്സാഹതിമിര്‍പ്പോടെ പകല്‍ മുഴുവന്‍ കാടും മലയും താഴ്‌വാരങ്ങളും താണ്ടി, കാട്ടുപൂക്കള്‍ ശേഖരിച്ച് അത് വാഴയിലയിലോ ചേമ്പിലയിലോ പൊതിഞ്ഞ് വാടാതെ ചെടികള്‍ക്കിടയിലാണ് രാത്രിമുഴുവന്‍ സൂക്ഷിക്കുന്നത്.
പൂജാപുഷ്പങ്ങള്‍ക്കും പൂജയ്‌ക്ക് എടുക്കാത്ത പൂവുകള്‍ക്കും പൂക്കളത്തില്‍ തുല്യപ്രാധാന്യമാണുള്ളത്. വര്‍ണ്ണവിവേചനങ്ങള്‍ക്ക് അതീതമായി സമഭാവനാവ്യവസ്ഥിതിയെ ഉള്‍ക്കൊള്ളുക എന്ന തത്വോപദേശമാണ് പൂക്കളമൊരുക്കുന്നതില്‍പോലും സ്വീകരിക്കുന്നത്. വിധിവൈപരീത്യമെന്നു പറയാതെ വയ്യ ഇടക്കാലംകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യാവസായികാടിസ്ഥാനത്തില്‍ കൊണ്ടുവരുന്ന വിലകൂടിയ പൂക്കളും വിഷമയമായ പച്ചക്കറികളുമാണ് മലയാളികള്‍ക്ക് ആശ്രയം. പച്ചക്കറികളിലെയും പഴങ്ങളിലെയും പൂക്കളിലെയും അമിത വിഷപ്രയോഗം മലയാളികളെ രോഗാതുരരാക്കി. ഇത് ചര്‍ച്ചാവിഷയമാവുകയും മായവും വിഷാംശവും സ്ഥിരീകരിക്കുകയും ചെയ്തതോടെ വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ആശയം ജനങ്ങള്‍ സ്വീകരിച്ചു.
ടെറസ്സിലും മുറ്റത്തുമായി ചാക്കിലും ഗ്രോബാഗുകളിലും പച്ചക്കറികള്‍ വിളയിച്ച് പുതിയൊരു കാര്‍ഷിക വിപ്ലവം മലയാളി സായത്തമാക്കി. പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്യാന്‍ മലയാളിക്കാകും എന്ന് ബോധപൂര്‍വ്വം തെളിയിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയം നടപ്പിലാക്കി. എങ്കിലും ഓണം ആഘോഷിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കള്ളവും ചതിവുമില്ലാതെ, മായവും വിഷവുമില്ലാതെ മാനുഷരെല്ലാരും ഒരേ രീതിയില്‍ ഒരേ മനസ്സായി ചിന്തിക്കുന്ന മാവേലി മന്നന്റെ സുവര്‍ണ്ണവ്യവസ്ഥിതി നടപ്പിലാക്കാന്‍ നമ്മള്‍ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്.
നഗരവല്‍ക്കരണം കൊണ്ട് അന്യമായ കൂട്ടുകുടംബവ്യവസ്ഥിതിയും, അണുകുടുംബമെന്ന ഉത്തരാധുനികതയുടെ സമ്മാനവും മലയാളികളുടെ ജീവിതത്തെ കളങ്കപങ്കിലമാക്കിയിരിക്കുന്നു. ഓരോ ഓണവും ആഘോഷിച്ചുകഴിയുമ്പോള്‍ ഓണത്തിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വ്വം മലയാളി മറക്കാറാണ് പതിവ്. ഞാന്‍ മാത്രം ശ്രമിച്ചാല്‍ ഇവിടെ ഇതൊന്നും നടക്കില്ല എന്ന സ്വാര്‍ത്ഥമായ ചിന്താഗതികളാണ് ജനങ്ങളെ സാംസ്‌ക്കാരിക ഉന്നമനത്തില്‍നിന്ന് പുറകോട്ടുവലിക്കുന്നത്. ദിനംപ്രതി നന്മയുടെ മാനസപൂക്കളങ്ങളിട്ട് നമുക്ക് മഹാബലി എഴുന്നുള്ളുന്നതും കാത്തിരിക്കാം. നന്മനിറഞ്ഞ നല്ലനാളുകള്‍, സമ്പല്‍സമൃദ്ധമായ സമത്വസുന്ദരമായ നാട് നമുക്ക് സ്വപ്‌നം കാണാം. ഒരു മഹാബലി ചക്രവര്‍ത്തി വരാതിരിക്കില്ല. അത് കാലത്തിന്റെ ആവശ്യമാണ്.
















