കൊച്ചി: ആരോഗ്യമേഖലയില്‍ നിന്ന് അയ്യായിരത്തിലധികം അംഗീകൃത സാമൂഹിക ആരോഗ്യപ്രവര്‍ത്തകര്‍ (ആശ) – Accredited social health activists (ASHAs)- കൊഴിഞ്ഞുപോയിട്ടും പകരം നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതുമൂലം താഴേത്തട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ചില പഞ്ചായത്തുകളില്‍ ആരോഗ്യപ്രവര്‍ത്തനത്തിന് ആളില്ലാത്ത അവസ്ഥയാണ്.
ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സംസ്ഥാനത്ത് 30,909 ആശമാരാണ് ഉണ്ടായിരുന്നത്. ഇതിപ്പോള്‍ 25,000 ആയി ചുരുങ്ങി. ആയിരം ജനസംഖ്യയ്‌ക്ക് ഒരാള്‍ എന്ന ക്രമത്തിലായിരുന്നു ആശമാരെ നിയമിച്ചിരുന്നത്.
എന്നാല്‍, ഓരോവര്‍ഷവും ആശമാര്‍ കൊഴിഞ്ഞുപോയി. ഓണറേറിയവും ഇന്‍സെന്റീവും മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം ജോലി ലഭിച്ച ഒട്ടേറെപ്പേര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഉപേക്ഷിച്ചു പോകുകയാണ്. പകരം നിയമനത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.
നിയനം നടത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടും ഫലമില്ല. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതടക്കമുള്ള സാഹചര്യങ്ങള്‍ക്ക് ഇതു കാരണമാകുമെന്നും വിലയിരുത്തുന്നു.
ഗ്രാമീണ മേഖലയിലുള്ള ജനങ്ങളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയാണ് ആശമാരുടെ ജോലി. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുക, ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള സാഹചര്യം ഒഴിവാക്കല്‍, പ്രാഥമിക ചികിത്സയും മറ്റും വീട്ടിലെത്തി നല്‍കല്‍ തുടങ്ങിയപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇവരെ നിയമിച്ചിരുന്നത്.
പുതിയ ആരോഗ്യ പദ്ധതികള്‍ വരുമ്പോഴും പരിശീലനം നല്‍കാറുണ്ട്. ഇതുവരെ നിലവിലുള്ള ആശമാര്‍ക്ക് ഇത്തരത്തില്‍ ഏഴു മോഡ്യൂള്‍ പരിശീലനം നല്‍കി.
അതുകൊണ്ടുതന്നെ ജോലി ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പകരമായി ആളെ എടുക്കാനാവില്ലെന്ന സാങ്കേതികത്വമാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്നത്. എന്നാല്‍, കൂടുതല്‍ ആശമാര്‍ ജോലി ഉപേക്ഷിച്ചതോടെ തദ്ദേശസ്ഥാപനങ്ങളാണ് വെട്ടിലായിരിക്കുന്നത്.
















