അരൂര്‍: അരൂര്‍-കുമ്പളംപാലവും കായലും പൂര്‍ണ്ണമായും എറണാകുളം ജില്ലയുടേതാണെന്ന വാദം പൊളിഞ്ഞു. പഴയ രേഖകള്‍ പരശോധിച്ചതോടെയാണ് എറണാകുളം ജില്ലയുടെ വാദം പൊളിഞ്ഞത്. അരൂര്‍-കുമ്പളം പാലത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കായലിലേക്ക് വീഴുകയും തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പടെ അഞ്ചുപേര്‍ മരിക്കുവാനിടയായ സംഭവം ഉണ്ടായി. ഇതെ തുടര്‍ന്നാണ് അരൂര്‍-കുമ്പളം പാലവും കായലും എറണാകുളം ജില്ലയുടേതാണെന്ന വാദം ഉന്നയിച്ചത്.
ഇത്തരം സാഹചര്യത്തിലാണ് പഴയ രേഖകള്‍ പരിശോധിക്കേണ്ടി വന്നത്. രേഖകളില്‍ അരൂര്‍-കുമ്പളം പാലത്തിന്റെയും കായലിന്റെയും തുല്യ അവകാശങ്ങള്‍ അരൂര്‍, കുമ്പളം വല്ലേജാഫീസുകളുടെ പരിധിയില്‍പ്പെട്ടതാണെന്ന് വിവരിച്ചിട്ടുണ്ട്. അരൂര്‍ കുമ്പളം പാലത്തിന് ഒരു കിലോ മീറ്റര്‍ നീളമാണുള്ളത്. കയലിന്റെ വീതി എഴുന്നൂറ്റയിന്‍പത് മീറ്ററുമാണ്. പഴയ രേഖകള്‍ വച്ച് പരിശോധിക്കുമ്പോള്‍ ഇവ രണ്ടിന്റേയും പകുതി ഭാഗങ്ങള്‍ വീതം ഇരു ജില്ലകളും പങ്കിടേണ്ടി വരും.
അഞ്ചു പേര്‍ മരിക്കുവാനിടയായ സാഹചര്യത്തിലാണ് കായലും പാലവും പൂര്‍ണ്ണമായും എറണാകുളം ജില്ലയുടെ പരിധിയിലാണെന്ന് റവന്യൂ അധികൃതര്‍ അവകാശപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് എറണാകുളം ജില്ലയില്‍പ്പെട്ട ഇടപ്പള്ളി ട്രാഫിക് പോലീസാണ് കൈകാര്യം ചെയ്തിരുന്നത്.
യഥാര്‍ത്ഥത്തില്‍ പിക്കപ്പ് വാന്‍ കൈവരി തകര്‍ത്ത് കായലില്‍ വീണതും അഞ്ചു പേര്‍ മരിക്കുകയും ചെയ്തത് അരൂര്‍ ഭാഗത്താണ്. ഇത് പൂര്‍ണ്ണമായും എറണാകുളം ജില്ലയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഇടപ്പള്ളി ട്രാഫിക് പോലീസിന് കേസ് കൈമാറിയിരിക്കുന്നത്. കായലും പാലവും ആലപ്പുഴ ജില്ലക്കു കൂടി അവകാശപ്പെട്ടതാണെന്ന് രേഖകള്‍ വ്യക്തമാക്കിയതോടെ കേസിന്റെ ഫയലുകള്‍ അരൂര്‍ പോലീസിന് കൈമാറികഴിഞ്ഞു.
ഇനി പാലത്തിനും കായലിനും പകുതി ഭാഗത്ത് വച്ച് അപകടമുണ്ടായാല്‍ ഇതു സംബന്ധിച്ച കേസുകളുടെ അന്വേഷണ ചുമതല അരൂര്‍ പോലീസിനും മറുഭാഗത്ത് പനങ്ങാട് പോലീസിനും ആയിരിക്കും. രേഖകള്‍ പരിശോധിച്ച് വ്യക്തത വന്നതോടെ ഇതു ജില്ലകളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇതോടെ അവസാനിച്ചു.
















