ഇടുക്കി: കുറിഞ്ഞി സാങ്ച്വറിക്കായി നിശ്ചയിച്ച പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
വ്യാജ രേഖകളുണ്ടാക്കിയുള്ള കൈയേറ്റത്തെക്കുറിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായിട്ടില്ലെന്നും ട്രൈബ്യൂണലില്‍ ദേവികുളം സബ് കളക്ടര്‍ വി. ആര്. പ്രേംകുമാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചില കൈയേറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. കുറിഞ്ഞി സാങ്ച്വറിക്കായി 2006ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും എന്തുകൊണ്ട് അന്തിമ വിജ്ഞാപനം നടത്തിയില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോടും ദേവികുളം സബ് കളക്ടറോടും ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ കഴിയാത്തതിന്റെ തടസ്സങ്ങള്‍ അടക്കം ചെയ്ത അഞ്ച് പേജുള്ള റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണലിന് നല്‍കിയത്.
സാങ്ച്വറിക്ക് വിജ്ഞാപനം നല്കാന് വേണ്ടി പ്രദേശത്തുള്ള പട്ടയങ്ങളുടെ നിജസ്ഥിതി അറിയിക്കാന്‍ റവന്യൂ വകുപ്പ് നിരവധി തവണ ഹിയറിങ് നടത്തിയിരുന്നു. 200 പേരെ ഹിയറിങ്ങിന് വിളിച്ചപ്പോള്‍ 47 പേരാണ് എത്തിയത്. എത്തിയവര്‍ക്ക് പട്ടയരേഖകള്‍ ഹാജരാക്കാനും കഴിഞ്ഞില്ല. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് വ്യക്തമായതിനാലാണ് സമ്മര്‍ദ്ദം ചെലുത്തി ഹിയറിങ്ങ് നടപടികള്‍ തടയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ കുറിഞ്ഞി സാങ്ച്വറി ഉള്‍പ്പെടുന്ന കൊട്ടാക്കമ്പൂര്‍ വില്ലേജിലെ തണ്ടപ്പേര് പരിശോധിക്കാന്‍ സബ്കളക്ടറുടെ ഓഫീസില്‍ ഹിയറിങ് സംഘടിപ്പിച്ചിരുന്നു. അന്ന് ഒരു വിഭാഗം ഓഫീസ് പിക്കറ്റ് ചെയ്തു. റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു, ഇടുക്കി എം.പി ജോയിസ് ജോര്‍ജിനേയും കുടുംബക്കാരേയും അന്ന് ഹിയറിങിനായി വിളിപ്പിച്ചുരുന്നുവെന്ന്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ആര്.ഡി ഓഫീസ് ഉപരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: