ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ച് നാം എല്ലാ വര്‍ഷവും കേട്ടു പരിചയിച്ച വാക്കുകളാണിവ. ‘ ഗണപതി ബപ്പ മോറ്യ.’വേനലിലെ വരള്‍ച്ചയ്‌ക്കു ശേഷം വര്‍ഷകാല മഴയില്‍ ഭൂമീദേവി കുളിരണിഞ്ഞു നില്‍ക്കുമ്പോള്‍ പ്രകൃതിയോടൊപ്പം ജനങ്ങളും രോമാഞ്ചമണിയുന്നു.
മലയാളികളുടെ ഓണക്കാലം വരവായി. കറുകത്തുമ്പത്ത് ഒരിറ്റുവെള്ളം സൂര്യപ്രകാശത്തില്‍ സപ്തവര്‍ണ്ണങ്ങള്‍ വിരിയിച്ച് ഹൃദയത്തില്‍ മുത്തു വിതറുന്നു. കേരളത്തില്‍ മിക്കവാറും അത്തച്ചമയത്തോടടുപ്പിച്ചാണ് വിനായക ചതുര്‍ത്ഥി പതിവ്. കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹം ഒരാഴ്‌ച്ചയോ ഒരു മാസമോ അലങ്കാരാദികളോടെ പൂജിച്ച് അവസാന ദിവസം സമുദ്രത്തില്‍ (ജലത്തില്‍) നിമജ്ജനം ചെയ്യുന്നു.
ഓരോ പ്രദേശത്തും അതാതുസ്ഥലത്തെ രീതിക്കും സൗകര്യത്തിനും അനുസരിച്ചാണ് എത്രദിവസത്തെ പൂജ എന്നു നിശ്ചയിക്കുന്നത്. മഹാരാഷ്‌ട്രയില്‍ പന്ത്രണ്ട് ദിവസമാണ് ഗണേശ പൂജയെന്നു കേട്ടിട്ടുണ്ട്. കേരളത്തില്‍ നാലോ അഞ്ചോ ദിവസമേ പതിവുള്ളൂ. കുറേ ദിവസം പൂജിച്ച കളിമണ്‍ വിഗ്രഹം സമുഗ്രത്തില്‍ ഉപേക്ഷിക്കുന്നത് ചിലരെങ്കിലും സംശയവും ക്ഷോഭവും ജനിപ്പിക്കും. നാം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത വിഗ്രഹത്തെ വെള്ളത്തില്‍ ഉപേക്ഷിക്കുകയോ? അതാണ് ജീവിതം. സ്‌നേഹിച്ചതിനെ ഉപേക്ഷിക്കേണ്ടി വരുന്നു. ഉള്ളിലൊതുക്കിയതിനെ പുറത്താക്കുന്നു. പുറത്തുള്ളതിനെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നു. അകത്തും പുറത്തും ഉള്ളത് ഒന്നു തന്നെ എന്ന തിരിച്ചറിവിലെത്തി കഴിയുമ്പോള്‍ പുറത്തുള്ളതിനെ അകത്തു കാണാനാകുന്നു. പിന്നീട് പുറത്തുള്ളതിനെ അഗാധതയില്‍ ലയിപ്പിക്കുന്നു. അതോടെ ബാഹ്യമായ ചിന്തകളെല്ലാം മനസിനെ വിട്ടകന്ന് ഏകാഗ്രത കൈവരിക്കുന്നു. ഇതാണ് വിഗ്രഹ നിമജ്ജനത്തിന്റെ സങ്കല്‍പ്പം.
പ്രകൃതി സൗന്ദര്യം നമുക്കാസ്വദിക്കാം. എന്നാല്‍ ആ ആസ്വാദനം ഒരിക്കലും ബന്ധനമാകരുത്. ഏതു നിമിഷവും ഉപേക്ഷിക്കാനും ഉപേക്ഷിക്കപ്പെടാനുമുള്ള സന്നദ്ധത എപ്പോഴുമുണ്ടാകണം. അതാണ് വിനായക ചതുര്‍ത്ഥിയുടെ സന്ദേശം. നമുക്ക് ജീവിതത്തില്‍ വേണ്ടപ്പെട്ടവരായി പലരും വന്നു ചേര്‍ന്നേക്കാം. ഒരു ഘട്ടത്തില്‍ അവര്‍ നമ്മളില്‍ നിന്നും വേര്‍പെട്ടെന്നു വരാം. എന്നാല്‍ അതൊന്നും നമ്മെ തളര്‍ത്തരുത്. ആ ബന്ധം ഒരിക്കലും നമുക്കൊരു ബന്ധനമാകരുത്. നാം ഊര്‍ജസ്വലതയാര്‍ജിച്ച് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. ” ഒന്നിച്ചു നിന്നവരിടയ്‌ക്കു തിരിഞ്ഞു മടങ്ങിയേക്കാം നന്നെന്നു വാഴ്‌ത്തിയവര്‍ നാളെ മറിച്ചു ചൊല്ലാം”എന്നെല്ലാം മുന്നില്‍ കണ്ട് ഒരുമയ്‌ക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കാം.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനായി ബാലഗംഗാധര തിലകന്‍ മറാഠയില്‍ സാര്‍വജനിക ഗണേശോത്സവം പ്രോത്സാഹിപ്പിച്ചു. പൂജ എന്നത് ഏതെങ്കിലും സമുദായത്തിന്റെ മാത്രം കുത്തകയല്ലാ എന്ന് സമൂഹത്തെ ഉദ്‌ഘോഷിക്കുകയും ചെയ്തു. സ്വാതന്ത്ര സമര പോരാട്ടത്തിലൂടെ സാമൂഹ്യ പരിഷ്‌കരണവും നടത്തുകയായിരുന്നു തിലകന്‍. സമൂഹത്തില്‍ സമുദായ വ്യത്യാസമോ ധനവാന്‍- ദരിദ്ര വ്യത്യാസമോ ഇല്ലാതെ ഒരുമിച്ച് നിന്ന് ആഘോഷിച്ച് ജനഹൃദയം ഒന്നാക്കുക എന്നായിരുന്നു തിലകന്റെ ആഹ്വാനം.
മഹാരാഷ്‌ട്രയില്‍ തന്നെ ജ്ഞാനേശ്വര്‍ രാംദാസ്, രാംദേവ്, മോറ്യഗോസാവി തുടങ്ങിയവരും ഭക്തി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന് വേദിയൊരുക്കാന്‍ ഗണേശാരാധന പ്രചരിപ്പിച്ചു. മൊറോഗാവിലെ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഗണേശഭക്തി ഉള്‍ക്കൊണ്ടയാളാണ് മോറ്യാഗോസാവി. മൊറെഗാവിലെ ഗണേശനേയും ഭക്തനായ മോറ്യഗോസാവിനേയും എന്നും സ്മരണയില്‍ കൊണ്ടുവന്ന് വന്ദിക്കാനാണ് ഭക്തര്‍ ഗണപതിബപ്പാമോറ്യ എന്ന് ഉറക്കെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഗണേശചതുര്‍ത്ഥി ആഘോഷിക്കുന്നത്.
















