കോഴിക്കോട്: കലാകാരന്മാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംഘടിതമായ പരിശ്രമം ആവശ്യമാണെന്ന് സംവിധായകനും സംഘകലാവേദി ചെയര്‍മാനുമായ രാജസേനന് പറഞ്ഞു. സംഘകലാവേദി ജില്ലാ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ കലയ്ക്ക് നിലനില്‍ക്കാനുള്ള സാഹചര്യം ഇന്നില്ല. കലയില്‍ കച്ചവടത്തിന്റെ അംശംകൂടി ഉണ്ട്. കലാകാരന്മാരുടെ അവശതകള്‍ക്ക് പരിഹാരം കണ്ടാലേ കലാകാരന്മാര്ക്ക് നിലനില്ക്കാനാവൂ. കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെ അവശതകള്‍ പരിഹരിക്കണം. ഇതിനാണ് സംഘകല എന്ന പുതിയ സംരംഭം- ബിജെപിയുടെ പിന്തുണ ഇതിനുണ്ടെങ്കിലും രാഷ്ട്രീയാതീതമായി എല്ലാ കലാകാരന്മാരുടെയും സംയുക്ത വേദിയാണിത്. കലാകാരന്മാര്ക്ക് പെന്ഷന്, മേഖലാ കലാഗ്രാമങ്ങള്‍ എന്നിവ നടപ്പാക്കാന്‍ സംഘകലാവേദി ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ദേവരാജന്‍, മാധവന്, ജീജാ സുരേന്ദ്രന്, ബാദുഷ തങ്ങള്‍, നൂറനാട് ഷാജഹാന്, വെണ്മണി രാജന്, യതികുമാര്, സജന് കക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.
സിനിമ, നാടകം, മാജിക്, മിമിക്രി, കഥകളി മറ്റ് പൗരാണിക കലകള്‍, പാട്ടുകാര്‍, കഥാപ്രാസംഗികര്‍, മാപ്പിളപ്പാട്ട്, ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റര്‍, വസ്ത്രാലങ്കാരം, രംഗപടം, മേക്ക്അപ്പ് ആന്‍ഡ് കര്‍ട്ടണ്‍സ് എന്നീ കലാകാരന്മാരുടെ കൂട്ടായ്മയാണ് സംഘകലാവേദി.ഭാരവാഹികളായി യശോദരന് കൊടുവള്ളി(പ്രസിഡന്റ്), ഷമീര്‍ അബ്ദുള്ള, സിന്ധു(വൈസ്പ്രസിഡന്റ്), സജന് കക്കോടി(സെക്രട്ടറി), ലിജീഷ് ശ്രീമംഗലം, ഹരീഷ്പണിക്കര്(ജോയിന്റ് സെക്രട്ടറിമാര്‍), ധന്യ കൊടുവള്ളി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: