തൃശൂര്‍: തൃശൂര്‍ പാവറട്ടി സ്വദേശി വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പോലീസ്. പോലീസ് സ്റ്റേഷനില്‍ വച്ച് വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പാവറട്ടി പോലീസ് വ്യക്തമാക്കി. എസ്‌ഐ ഉള്‍പ്പടെയുള്ള അഞ്ച് പോലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
സംഭവ സമയത്ത് താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് എസ്.ഐ മൊഴി നല്‍കി. പോലീസ് വിട്ടയച്ച വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് വിനായകന്‍ ക്രൂരപീഡനത്തിന് ഇരയായെന്നാണ് ബന്ധുക്കളുടെ പരാതി. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംഭവത്തില്‍ സീനിയര്‍ സിപിഒ സാജന്‍, സിപിഒ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിനായകന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കഴിഞ്ഞ ദിവസം വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകിയിരുന്നു.തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണൻകുട്ടി രഹസ്യ മൊഴി നൽകിയത്.
















