കൊല്ലം: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി ആര്‍എസ്എസ് കാര്യവാഹിനെ കൊലപ്പെടുത്താന്‍ സാഹചര്യമൊരുക്കിയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലാതെ പിണറായി വിജയന് കളവാണ് പറയുന്നതെങ്കില്‍ അങ്ങനെയൊരു മുഖ്യമന്ത്രിക്ക് ധാര്‍മികമായി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായിയുടെ വാക്കുകള്‍ കളവാണെന്ന് കേരളജനത തിരിച്ചറിയുന്നു. സമാധാനചര്‍ച്ചകള്‍ നടത്തിയശേഷവും അതിന്റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയും കൊല്ലുകയുമാണ്. കേരളത്തിലെ പോലീസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ കയ്യില്‍ യൂണിഫോം മാത്രമേയുള്ളൂ. തൊപ്പി ക്രിമിനലുകളുടെ തലയിലാണ്. പാര്‍ട്ടി സെക്രട്ടറിയെ റബര്‍ സ്റ്റാമ്പാക്കി ആ ചുമതലയും മുഖ്യമന്ത്രി തന്നെയാണ് നിര്‍വഹിക്കുന്നത്.
എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കാന് സിപിഎം തയ്യാറായാല്‍ കേരളത്തില്‍ സമാധാനമുണ്ടാകും. രാഷ്ട്രീയകൊലപാതകം സംസ്ഥാനത്ത് അവസാനിക്കണമെന്ന് പിണറായി വിജയന് കൂടി വിചാരിക്കണം. കണ്ണൂരിലെ എല്ലാ കൊലക്കേസുകളും സിബിഐക്ക് കൈമാറാന്‍ പിണറായി തയ്യാറാണോ എന്നും ശോഭാസുരേന്ദ്രന് ചോദിച്ചു.
കോഴ ആരോപണത്തിലൂടെ ബിജെപി നേതാക്കളെയും പാര്‍ട്ടിയെയും തകര്‍ത്ത് കളയാമെന്ന മാധ്യമങ്ങളുടെ അജണ്ട ബിജെപി തിരിച്ചറിയുന്നുണ്ടെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. അശ്ലീലം കലര്‍ന്ന പോസ്റ്റിട്ട മാര്‍ക്സിസ്റ്റുകാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
തനിക്കെതിരെ വൃത്തികേട് വിളിച്ചുപറയുന്ന മിന്നിയെ എവിടെ കിട്ടിയാലും ചെകിട്ടത്തടിക്കും. കൃഷിപ്പണിയെടുത്ത് ജീവിക്കുന്ന തന്റെ കൈക്ക് നല്ല തഴമ്പുണ്ട്. മറ്റാരുടെയും സഹായവും ഇക്കാര്യത്തില്‍ വേണ്ടെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: