ഇരിട്ടി: ഇരിട്ടി മേഖലയില്‍ പനി മരണം പെരുകുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഒരു ആദിവാസിയും ഒരു വിദ്യാര്‍ത്ഥിനിയുമടക്കം മൂന്നുപേര്‍ മരിച്ചു. എന്നാല്‍ ആദിവാസിയുടെയും വിദ്യാര്‍ത്ഥിനിയുടേയും മരണം പനിമൂലമല്ലെന്നു ആരോഗ്യവകുപ്പ് പറയുന്നു. ഞായറാഴ്ചയാണ് പുന്നാട് സ്വദേശിയും സിവില്‍ എഞ്ചിനീയറുമായ ബാലചന്ദ്രന്‍ ഡങ്കിപ്പനിമൂലം മരണമടഞ്ഞത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി ബാലചന്ദ്രന്‍ ഡെങ്കി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരണമടഞ്ഞത്.
ഇന്നലെ രാവിലെയോടെയാണ് ഇരിട്ടിക്കടുത്ത ചടച്ചിക്കുണ്ടം കോളനിയിലെ ആദിവാസി ശ്രീധരന്‍ മരണമടയുന്നത്. പനിബാധിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ശ്രീധരന്‍ ഇരിട്ടിയിലെത്തി ഡോക്ടറെ കണ്ടു ചികിത്സ തേടിയതായി മക്കള്‍ പറയുന്നു. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നു ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് ശ്രീധരന്‍ മരണമടഞ്ഞത്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ ആവുകയുള്ളൂ എന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
ഇന്നലെ രാവിലെയോടെതന്നെയാണ് ഇരിട്ടി പയഞ്ചേരിയിലെ റിയാസ് മന്‍സിലിലെ കബീറിന്റെയും തന്‍സീറയുടെയും മകള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി ദിയാമിര്‍സ മരണമടയുന്നത്. ജന്മനാ രോഗ ബാധിതയായ ദിയാ മിര്‍സ പനിയെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധ മൂലമാണ് മരണമടഞ്ഞത് എന്നാണ് അറിയുന്നത്. കുട്ടി ദീര്‍ഘ കാലമായി ചികിത്സയിലാണെന്നും ഈ മരണവും പനിമൂലമല്ല സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പറയുന്നു.
അടുത്ത ഏതാനും മാസങ്ങളില്‍ നിരവധി മരങ്ങളാണ് പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും മൂലം ഇരിട്ടി മേഖലയില്‍ ഉണ്ടായിട്ടുള്ളത്. നിത്യവും നൂറുകണക്കിന് രോഗികളാണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. കനത്ത മഴക്ക് ശമനം വന്നതോടെ കൊതുകുകള്‍ ഈ മേഖലയില്‍ പെരുകുന്നതും പകര്‍ച്ചപ്പനി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. മേഖലയില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്ന് പിടിക്കുന്നതും, മരണങ്ങള്‍ തുടര്‍ക്കഥയാവുന്നതും ജനങ്ങളിലും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കയാണ്.
















