ആലപ്പുഴ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുട്ടനാടിന്റെ വള്ളപ്പെരുമയുടെ കീര്‍ത്തി പ്രചരിപ്പിക്കാന്‍ ബോട്ട് മ്യൂസിയം നിര്‍മ്മിക്കുമെന്ന വിനോദസഞ്ചാര വകുപ്പിന്റെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. വിനോദസഞ്ചാര വകുപ്പ് മുന്‍കയ്യെടുത്ത് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി 1.1 കോടി ചെലവഴിച്ച് ബോട്ട് മ്യൂസിയം നിര്‍മ്മിക്കുമെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
പുന്നമട ഫിനിഷിങ് പോയിന്റിലെ ടൂറിസം അമിനിറ്റി സെന്ററിലെ രണ്ട് നിലകള്‍ ബോട്ട് മ്യൂസിയമാക്കി പരിവര്‍ത്തനം ചെയ്യാനായിരുന്നു തീരുമാനം. കുട്ടനാട്ടിലെ പരമ്പരാഗത കൊതുമ്പ് വള്ളം മുതല്‍ രാജാക്കന്മാര്‍ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്ന ചുണ്ടന്‍വള്ളങ്ങള്‍, വിവിധ വള്ളങ്ങളുടെ നിര്‍മ്മാണ രീതികള്‍, പ്രശസ്തമായ ചുണ്ടന്‍വള്ളങ്ങള്‍, വള്ളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍, വള്ളംകളി മത്സരങ്ങളില്‍ സാന്നിദ്ധ്യമാകാറുള്ള ചുരുളന്‍, വെപ്പ്, ഓടി, വടക്കനോടി, ഇരുട്ടുകുത്തി തുടങ്ങിയ വള്ളങ്ങളുടെ മാതൃകകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
കൊതുമ്പ് വള്ളം മുതല്‍ ടണ്‍കണക്കിന് ചരക്കുകള്‍ വഹിച്ചിരുന്ന പത്തേമാരി വള്ളങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജലവാഹനങ്ങള്‍ കുട്ടനാട്ടുകാരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഇന്നിപ്പോള്‍ ഇവയില്‍ പലതും നാമാവശേഷമാകുകയോ ഉപയോഗം കുറയുകയോ ചെയ്തു. വിനോദവും വിനോദസഞ്ചാരവുമായും ബന്ധപ്പെട്ട് ചില വള്ളങ്ങള്‍ മാത്രമാണിന്നത്തെ ശേഷിപ്പ്. നാടിന്റെയാകെ അടയാളവും നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ശേഷിപ്പുകളും ലോകജനതക്ക് മുമ്പില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ട് മ്യൂസിയത്തിന് പദ്ധതി തയ്യാറാക്കിയത്.
കുട്ടനാടന്‍ സൗന്ദര്യം നുകരാനെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് പുതുമയും കൗതുകവും പകരുന്നതായിരിക്കും മ്യൂസിയം. എന്നാല്‍ ടൂറിസത്തിന്റെ പേരില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലാണ് അധികൃതര്‍ക്ക് താല്‍പ്പര്യം. ഹൗസ്‌ബോട്ട് ടെര്‍മിനലിന്റെ പേരില്‍ ജില്ലയില്‍ പലയിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കോടികളാണ് പാഴാക്കുന്നത്. കൈനകരിയില്‍ രണ്ടര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടെര്‍മിനലില്‍ ഹൗസ് ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. കാറ്റിന്റെ ദിശ അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും പരിഗണിക്കാതെയായിരുന്നു നിര്‍മ്മാണം.
















