കോഴിക്കോട്: ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വിയുടെ അഴിമതിയെ തുടര്‍ന്ന് ആര്‍ജെഡിയുമായി ബന്ധം വിച്ഛേദിച്ച ജെഡിയു ദേശീയ നേതൃത്വത്തിന്റെ നടപടിയില്‍ ഗതികേടിലായത് ജെഡിയു കേരള ഘടകം. എം.പി. വീരേന്ദ്രകുമാര്‍ പ്രസിഡന്റായ ജെഡിയു കേരള ഘടകത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഇരുട്ടില്‍ തടയുന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം.
നിതീഷ് കുമാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് ബിജെപി പിന്തുണയില്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ്. കേരളത്തില്‍ നിലവില്‍ വീരേന്ദ്രകുമാറിന്റെ ജെഡിയു യുഡിഎഫിലാണ്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണച്ചാല്‍ യുഡിഎഫിലെ സ്ഥാനം നഷ്ടമാകും. അതേസമയം ഒറ്റയ്ക്ക് നിന്നാല്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ജെഡിയുവിന് കഴിയില്ലെന്ന് ആരേക്കാളും കൂടുതല്‍ വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കുമറിയാം.
അതേസമയം കേരളത്തില്‍ മാത്രം ഒതുങ്ങിയ നിലയില്‍ യുഡിഎഫില്‍ നിന്നാല്‍ പൂര്‍ണ്ണമായും അവഗണനയായിരിക്കും ഫലമെന്നും വീരേന്ദ്രകുമാറിനറിയാം. പാലക്കാട്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സുകാര് ഒത്തുപിടിച്ച് തോല്‍പ്പിച്ചതിന്റെ നാണക്കേടില്‍ നിന്ന് വീരേന്ദ്രകുമാര്‍ ഇപ്പോഴും മുക്തനായിട്ടില്ല.
എന്നാല്‍ യുഡിഎഫ് വിട്ട് വന്നാല്‍ എല്‍ഡിഎഫില്‍ എടുക്കുമെന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്ക് പൂര്‍ണ്ണമായി മുഖവിലക്കെടുക്കാന്‍ വീരേന്ദ്രകുമാറിന് കഴിയില്ല. 2006 ല്‍ നാണം കെടുത്തിയാണ് എല്‍ഡിഎഫില്‍ നിന്ന് വീരനേയും കൂട്ടരേയും അടിച്ചു പുറത്താക്കിയത്.
ഇതിന് നേതൃത്വം നല്‍കിയത് ഇപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയനുമായിരുന്നു. മാത്രമല്ല ജെഡിയുവില്‍ നിന്ന് വേര്‍പെട്ട ജനതാദള്‍ (എസ്) ഇടത് മുന്നണിയില്‍ ഇപ്പോഴും ഘടക കക്ഷിയുമാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വീരനും കൂട്ടര്‍ക്കുമറിയാം.
അടുത്ത മാസം ആദ്യം നേതൃ യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തനം തീരുമാനിക്കുമെന്നാണ് പറയുന്നതെങ്കിലും ജെഡിയു കേരള ഘടകം കടലിനും ചെകുത്താനുമിടയിലായ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: