ന്യൂദല്‍ഹി: ഒന്നിരുട്ടി വെളുത്തപ്പോള്‍ ഭരണം നഷ്ടപ്പെട്ട ഞെട്ടലിലാണ് കോണ്‍ഗ്രസ്സും ആര്‍ജെഡിയും. വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ‘ഒരു തുള്ളി ചോര പൊടിയാതെ’ ബിഹാറില്‍ ബിജെപി ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന് ചിന്തിക്കാനുള്ള അവസരം പോലും നല്‍കാതെ അമിത് ഷാ മിന്നലായപ്പോള്‍, മിന്നലേറ്റ് കരുവാളിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍.
മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിയുടെ രാഷ്ട്രീയ വേഗത്തില്‍ അടിപതറി പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന് പിന്നാലെയാണ് ബിഹാറിലെ രാഹുലിന്റെ തോല്‍വി.
ഇന്നല്ലെങ്കില്‍ നാളെ സഖ്യം പൊളിയുമെന്നതിന്റെ സൂചനകള്‍ ആവോളമുണ്ടായിരുന്നു. ബിഹാറിലെ ശക്തനായ നേതാവായ സുശീല്‍ കുമാര്‍ മോദിയെ ഉപയോഗിച്ച് ഷാ തന്ത്രങ്ങള്‍ മെനഞ്ഞു. അവസരമൊത്തപ്പോള്‍ ആവനാഴിയിലെ അമ്പ് തൊടുക്കുക മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മറുവശത്ത് ലാലുവിനെതിരെ പരാതിയുമായി നിതീഷ് തന്നെ സന്ദര്‍ശിച്ചിട്ടും വരാനിരിക്കുന്ന വിപത്ത് മനസ്സിലാക്കാന്‍ രാഹുലിന് സാധിച്ചില്ല.
പ്രതിപക്ഷത്തെ ഒന്നടങ്കം ഒരുമിപ്പിക്കാനുള്ള അവസരമായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുറുകി നില്ക്കുമ്പോള് ഇറ്റലിയില്‍ ആഘോഷത്തിലായിരുന്നു രാഹുല്‍. പൊതുസ്ഥാനാര്‍ത്ഥിക്കായി ആദ്യം രംഗത്തിറങ്ങിയ നിതീഷ് ബിജെപിയെ പിന്തുണക്കുകയും ചെയ്തു.
ബിഹാറിലെ കോണ്‍ഗ്രസ്സിന് നിതീഷിനേക്കാള്‍ രോഷം രാഹുലിനോടാണ്. പരസ്യമായി പ്രതികരിച്ചാലുണ്ടാകുന്ന കുഴപ്പമോര്ത്ത് എന്നത്തെയും പോലെ നേതാക്കള്‍ പ്രതികരണം അടക്കിവെക്കുന്നു. സഖ്യം രക്ഷിക്കാനുള്ള ചുമതല രാഹുലിനെയാണ് സോണിയ ഏല്‍പ്പിച്ചിരുന്നത്.
അമിത് ഷാ സുശീല്‍ മോദിയെ വിശ്വസിച്ചപ്പോള്‍ സംസ്ഥാനത്തിലെ നേതാക്കളെ അകറ്റി നിര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ആസാമില്‍ ഭരണം നഷ്ടപ്പെട്ടപ്പോഴും സമാന ആരോപണം രാഹുലിനെതിരെ ഉയര്‍ന്നിരുന്നു. ഒരാഴ്ച മുന്‍പ് സഖ്യം ആടിയുലഞ്ഞപ്പോള്‍ ബിഹാറിലെ മുതിര്‍ന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അശോക് ചൗധരി ദല്‍ഹിയിലെത്തിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ചക്ക് രാഹുല്‍ അനുമതി നല്‍കിയത്. ഇന്ന് വിശ്വാസവോട്ടുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിക്കാനും സംസ്ഥാന നേതാക്കളെ തഴഞ്ഞ രാഹുല്‍ സി.പി. ജോഷിയെയാണ് ചുമലപ്പെടുത്തിയത്. അനുഭവങ്ങളില്‍ നിന്നും രാഹുല്‍ ഒന്നും പഠിക്കുന്നില്ലെന്നാണ് നേതാക്കളുടെ വിമര്‍ശനം.
മൂന്നാം യുപിഎ അനുവദിക്കാനാകില്ലെന്നാണ് ഏതാനും ദിവസം മുന്‍പ് രാഹുലിനെ സന്ദര്‍ശിച്ച നിതീഷ് പറഞ്ഞത്. യുപിഎ സര്‍ക്കാരിലെ അഴിമതിയും ലാലു കുടുംബത്തിനെതിരായ അന്വേഷണവും ചൂണ്ടിക്കാട്ടിയായിരുന്നു നിതീഷിന്റെ പരാമര്‍ശം. തേജസ്വി യാദവിനെ പിന്തുണക്കരുതെന്നും നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് ഒത്തുതീര്‍പ്പുണ്ടാക്കാനോ ലാലുവിനെയും നിതീഷിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനോ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: