തിരുവനന്തപുരം: ഒറ്റയാള്‍ സമരത്തിന്റെ പോരാളിയായിരുന്നു കെ.ഇ.മാമ്മന്‍. സമരത്തിന് സെക്രട്ടേറിയറ്റിന് മുന്‍വശത്ത് സ്ഥിരം വേദിയും ഉണ്ടായിരുന്നു. കൂട്ടിന് അണികള്‍ ഉണ്ടാകില്ല. പ്ലാക്കാര്‍ഡുമേന്തി സമരത്തിനിരിക്കും. സമരത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് സുഹൃത്തുക്കളും മറ്റും സമരത്തില്‍ പങ്കാളികളാകുന്നത്.
സമരം അവസാനിക്കുമ്പോള്‍ ചെറിയ ജാഥയുടെ ജനക്കൂട്ടവും ഉണ്ടാകും. ഗാന്ധിജിയുടെ തത്വങ്ങളായിരുന്നു മാമ്മന് എക്കാലവും കരുത്തേകിയിരുന്നത്. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനു ചേര്‍ന്നതോടെയാണ് സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനായത്. തുടര്‍ന്ന് സ്വാതന്ത്ര്യസമരങ്ങളിലും സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി സാമൂഹിക സമര പോരട്ടങ്ങള്‍ക്കും മാമ്മന്‍ നേതൃത്വം നല്‍കി. സ്വാതന്ത്ര്യസമരത്തിനായി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ലോക്കപ്പിലുമായി.
സര്‍ സിപിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പഠനവും താളം തെറ്റി. നാഷണല്‍ ക്വയിലോണ്‍ ബാങ്ക് മാനേജരായിരുന്നു മാമ്മന്റെ പിതാവ് കെ.സി. ഈപ്പന്‍. തിരുവനന്തപുരത്തായിരുന്നു താമസം.
തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് സെന്റ് ജോസഫ് സ്‌കൂളിലും പഠിച്ചു. ഗവ: ആര്‍ട്‌സ് കോളേജിലെ പഠനത്തിനിടക്ക് സിപിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കി. മാമ്മനോടുള്ള പകയില്‍ സര്‍ സിപി ക്വയിലോണ്‍ ബാങ്ക് അടച്ചുപൂട്ടിയശേഷം മാമ്മന്റെ പിതാവ് കെ.സി. ഈപ്പനുള്‍പ്പെടെയുള്ളവരെ തടവിലാക്കി. തിരുവിതാംകൂറില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മാമ്മനെ അനുവദിച്ചില്ല. തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും അഡ്മിഷന്‍ നല്‍കിയില്ല.
ഒടുവില്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിച്ച് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദത്തിനു ചേര്‍ന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ കോളേജില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സ്വതന്ത്ര്യ സമരങ്ങളുടെ തീപ്പൊരി പ്രസംഗകരില്‍ ഒരാളായി കെ.ഇ.മാമ്മന്‍ മാറി. 1943ല്‍ നാട്ടില്‍ തിരികെയെത്തി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി അതിലും പ്രവര്‍ത്തിച്ചു. മദര്‍ തെരേസ പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ്, ലോഹ്യാവിചാരവേദിയുടെ അവാര്‍ഡ്, ടികെവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിവ മാമ്മന് ലഭിച്ചിട്ടുണ്ട്.
എനിക്കിവിടെ സുഖമാണ്… മരണം വരെ ഇവിടെ ഉണ്ടാകും
തിരുവനന്തപുരം: എനിക്കിവിടെ സുഖമാണ,് മരണം വരെ ഞാന്‍ ഇവിടെ ഉണ്ടാകും, കൂട്ടിന് റേഡിയോയുമുണ്ട്. സുഖാന്വേഷണം തിരക്കി ആശുപത്രിക്കിടക്കയില്‍ വരുന്നവരോടെല്ലാം നര്‍മ്മം കലര്‍ത്തി കെ.ഇ. മാമ്മന്‍ പറയുമായിരുന്നു. നാലുവര്‍ഷമായി മാമ്മന്റെ സ്വന്തം വീടുപോലെയായിരുന്നു നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ 514-ാം നമ്പര്‍ റൂം.
വീട്ടിലെത്തി നടത്തിയ ചികിത്സക്ക് ശേഷം നിംസ് എംഡി ഫൈസല്‍ഖാനോട് അന്തേവാസി ആകുന്നതിന് തടസ്സമുണ്ടോ എന്ന് മാമ്മന്‍ ആരാഞ്ഞു. സന്തോഷത്തോടെ ദൗത്യം നിംസ് ഏറ്റെടുത്തു. പ്രത്യേക മുറിയും പരിചരിക്കാനായി ജീവനക്കാരെയും നല്‍കി. പ്രതിഫലം വാങ്ങാതെയായിരുന്നു ചികിത്സ.
നിംസിലെ 514-ാം മുറിയില്‍ ഇനി മാമ്മനില്ല. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം മാമ്മന്‍ വാചാലനായത് ജീവനക്കാര്‍ ഓര്‍മ്മിക്കുന്നു. ജൂലൈ 31ന് എന്റെ ജന്മദിനമാണ്. ഈ ജന്മദിനാഘോഷത്തോടെ ഞാന്‍ വിട ചൊല്ലും. എന്നാല്‍ ജന്മദിനം ആഘോഷിക്കാന്‍ കാത്തു നില്‍ക്കാതെ മാമ്മന്‍ യാത്രയായി. ആശൂപത്രി മാനേജ്‌മെന്റും ജീവനക്കാരും നാലുവര്‍ഷത്തിനുശേഷം മാമ്മന് യാത്രയയപ്പു നല്‍കി, നിറകണ്ണുകളോടെ. നിംസിനുവേണ്ടി എംഡി ഫൈസല്‍ഖാന്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
















