കുട്ടനാട്: രണ്ടാംകൃഷിയിറക്കിയ കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഇലപ്പേനിന്റെ ആക്രമണവും. ഇത്തവണ രണ്ടാം കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളിലെല്ലാം ഇവയുടെ ആക്രമണം വ്യാപകമായിട്ടുണ്ട്. നെല്‍ച്ചെടിയുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പേനിന്റെ രൂപത്തിലുള്ള ചെറുകീടങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കു ഭീഷണിയായിരിക്കുന്നത്.
ഇലയിലെ നീരൂറ്റിക്കുടിക്കുകയും ആദ്യം ഇലകളുടെ അറ്റം കരിയുകയും ഇളം മഞ്ഞനിറത്തില്‍ ചെടികള്‍ കാണപ്പെടുകയും ചെയ്യും. പിന്നീടു ചെടി പൂര്‍ണമായി കരിയുന്നതാണു രീതി. വിത കഴിഞ്ഞ് 50 ദിവസം വരെ പ്രായമായ ചെടികളില്‍ വരെ ഇലപ്പേന്‍ ബാധ കാണുന്നതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
ഏറ്റവുമധികം രണ്ടാം കൃഷിയുള്ള നെടുമുടി, ചമ്പക്കുളം കൃഷിഭവന് പരിധിയിലെ കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചമ്പക്കുളം കൃഷിഭവന് പരിധിയില്‍ 24 പാടശേഖരങ്ങളിലായി 1,100 ഹെക്ടറിലും നെടുമുടി കൃഷിഭവനില്‍ 36 പാടശേഖരങ്ങളിലായി 2,260 ഹെക്ടറിലാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയിട്ടുള്ളത്.
പുളിങ്കുന്ന് കൃഷിഭവന് പരിധിയിലെ തെക്കേമണപ്പള്ളി പാടശേഖരത്തില്‍ വിത കഴിഞ്ഞു പത്തു ദിവസംവരെ പ്രായമായ നെല്‍ച്ചെടികളില്‍ പേന്‍ശല്യം രൂക്ഷമാണ്.
പ്രവചനാതീതമായ കാലാവസ്ഥയാണു പേനിന്റെ ആക്രമണം രൂക്ഷമാക്കിയതെന്നു കീടനിരീക്ഷണ കേന്ദ്രം ഓഫിസര്‍ മാത്യു ഏബ്രഹാം പറഞ്ഞു. പേന്‍ശല്യം മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. 20 ദിവസം വരെ പ്രായമായ നെല്‍ച്ചെടികള്‍ 24 മണിക്കൂര്‍ പൂര്‍ണമായി വെള്ളം കയറ്റി മുക്കിയിട്ടാല്‍ പേനിന്റെ ശല്യത്തിനു കുറവുവരും.
ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാത്രം ഇമിഡ ക്ലോപ്രിഡ് അടങ്ങിയിട്ടുള്ള കീടനാശിനികള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: