ന്യൂദൽഹി: പ്രമുഖ ശാസ്ത്രജ്ഞനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാൽ (90) അന്തരിച്ചു. നോയിഡയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്‌ക്ക് ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
1926 നവംബർ 26-ന് ഹരിയാനയിലാണ് അദ്ദേഹത്തിന്റെ ജനനം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ഭൗതികത്തിൽ ബിരുദവും മസാച്ചുസെറ്റ്‌സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ചാൻസലറായി സേവനം അനുഷ്ഠിച്ചു. ദീർഘകാലം ദൂരദർശനിൽ ടേണിംഗ് പോയിൻറ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചു.
2013ൽ പത്മവിഭൂഷണും 1976ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1958ൽ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നു പിഎച്ച്ഡി കരസ്ഥമാക്കിയ യശ്പാൽ, ഹൈ എനർജി ഫിസിക്‌സ്, ആസ്‌ട്രോ ഫിസിക്‌സ്, കമ്യൂണിക്കേഷൻ, സയൻസ് പോളിസി, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് വ്യക്തിമുദ്ര പതിപ്പിച്ചത്.
മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രഫസറായിരുന്നു. 1973- 81 വരെ അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ ഡയറക്ടറും 1983 മുതൽ 1984 വരെ ആസൂത്രണ കമ്മിഷന്റെ ചീഫ് കൺസൾറ്റന്റുമായിരുന്നു. 198486ൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സെക്രട്ടറിയും 1986 ൽ യുജിസി ചെയർമാനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: