തിരുവനന്തപുരം: പിണങ്ങിപ്പോയ ഭര്‍ത്താവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിടാനായി ജല അതോറിറ്റിയെ സ്വാധീനിച്ച് വിച്ഛേദിച്ച കുടിവെള്ള കണക്ഷന്‍ മൂന്നാഴ്ചയ്‌ക്കകം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗാര്‍ഹിക കണക്ഷന്‍ പുനഃസ്ഥാപിച്ചത് രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ജല അതോറിറ്റിയുടെ പിഎച്ച് ഡിവിഷന്‍ സൗത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചു.
നേമം കാരയ്‌ക്കാമണ്ഡപം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. അവരുടെ ഭര്‍ത്താവ് സുകേശന്‍ ആചാരിയുടെ പേരിലാണ് കണക്ഷന്‍. ഭര്‍ത്താവ് ഏഴു വര്‍ഷം മുന്‍പ് പിണങ്ങിപ്പോയി. രണ്ട് പെണ്‍കുട്ടികള്‍ പരാതിക്കാരിക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചന കേസ് നടക്കുന്നു. സുകേശന്‍ ആചാരി ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കുന്നുമില്ല.
സുകേശന്‍ ആചാരി ഫീസ് അടച്ച് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതെന്ന് ജല അതോറിറ്റി കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഉപഭോക്താവിന്റെ അനുവാദമില്ലാതെ കണക്ഷന്‍ തിരികെ നല്‍കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരി താമസിക്കുന്ന വീടിനെക്കുറിച്ച് കോടതി തീരുമാനമെടുത്തിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരിക്കും കുടുംബത്തിനും അത്യന്താപേക്ഷിതമായ കുടിവെള്ളം ജല അതോറിറ്റി നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണ്. ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കാന്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുന്നത് നിയമം കൈയിലെടുക്കുന്നതിന് തുല്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
















