തൃശൂര്‍: കോഴിവിലയുടെ കാര്യത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് സമിതി പ്രസിഡണ്ട് ബിന്നി ഇമ്മട്ടി. നഷ്ടം സഹിച്ച് കച്ചവടം നടത്തണമെന്നാണ് തോമസ് ഐസക്ക് പറയുന്നത്. തമിഴ്നാട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് കേരളത്തില്‍ എങ്ങനെ കോഴി വില്‍ക്കാനാകുമെന്ന് ഇമ്മട്ടി ചോദിക്കുന്നു.
കേരളത്തില്‍ ആവശ്യത്തിന് കോഴി ഉത്പാദനം നടക്കുന്നില്ല. കേരളത്തില്‍ ആവശ്യമായ 90 ശതമാനം ഇറച്ചിക്കോഴിയും തമിഴ്നാട്ടില്‍ നിന്ന് വരുന്നതാണ്. തമിഴ്നാട്ടിലെ ഉത്പാദകരാണ് വില കൂട്ടിയത്. അതിന് കേരള വ്യാപാരികള്‍ നഷ്ടം സഹിക്കുന്നത് എങ്ങനെ.
കൂടിയവില ലഭിക്കുന്നതുകൊണ്ട് കേരളത്തിലെ ഉത്പാദകര്‍ പോലും ഇപ്പോള്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി കോഴിയെ വില്ക്കാന് ശ്രമിക്കുകയാണ്. ഇത് തടയും എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഇത് തടയാനുമാകില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തിലെ കോഴി കര്‍ഷകര്‍ ഉത്പാദനം പൂര്‍ണമായും നിര്‍ത്തും. ഇതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: