കണ്ണൂര്‍: കല്യാശേരിയില്‍ സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെ പാടം നികത്തി ആരംഭിച്ച മാര്‍ബിള്‍ ഷോറൂം പൂട്ടിയതോടെ തൊഴിലാളികള്‍ സമരം ആരംഭിച്ചു. ഷോറൂം നിലനിന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ചു വില്ക്കാന് നീക്കം നടക്കുകയാണെന്നും ഷോറൂമിലെ തൊഴിലാളികളായ തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികളാണ് ഷോറൂമിനു മുന്നില്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചത്. നെല്‍വയല്‍ നികത്തലിനെതിരേ വര്‍ഷങ്ങള്‍ക്കു മുന്‍പ് കെഎസ്കെടിയു കൊടിനാട്ടി സമരം ചെയ്ത ഭൂമിയാണിത്. ഒടുവില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം കെഎസ്കെടിയു സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയും മാര്‍ബിള്‍ ഷോറൂം നിലവില്‍ വരികയുമായിരുന്നു.
വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം ആരംഭിച്ചതിനെച്ചൊല്ലി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ാദനത്തില് പാര്‍ട്ടിക്കുളളില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഷ്ടത്തിന്റെ പേരില്‍ ഷോറൂം പൂട്ടി. ദേശീയപാതയോരത്ത് കോടിക്കണക്കിന് രൂപ വിലവരുന്ന ഈ ഭൂമി ഫഌറ്റ്- റിയല്‍ എസ്റ്റേറ്റ് ലോബിക്ക് മറിച്ചുവില്‍ക്കാനുള്ള നീക്കം നടക്കുകയാണ്. പാര്‍ട്ടിയുടെ തന്നെ മധ്യസ്ഥതയില്‍ തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെങ്കിലും ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ സമരത്തിനിറക്കിയിരിക്കുന്നത്. കേന്ദ്രക്കമ്മറ്റിയംഗം ഇ.പി.ജയരാജന്റെ സാന്നിധ്യത്തില്‍ അന്ന് സ്ഥലം എംഎല്‍എയായിരുന്ന എം.പ്രകാശനായിരുന്നു രണ്ടു വിള നെല്‍കൃഷി ചെയ്യുന്ന വയല്‍ നികത്തി നിര്‍മ്മിച്ച മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനം ചെയ്തത്. തരിശിട്ടിരുന്ന വയലുകള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് കുടുംബശ്രീയുടെ സഹായത്തോടെ വിളവിറക്കാനുള്ള പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിലായിരുന്നു വയല്‍ നികത്തി ഷോറൂം ആരംഭിച്ചത്. ഡാറ്റാ ബാങ്കില്‍ ഉള്‍പെടുന്ന നെല്‍വയലായിരുന്നു നികത്തപ്പെട്ട സ്ഥലം.
പാടം നികത്തലിനെതിരേ സംസ്ഥാനത്ത് ശക്തമായ നടപടികള്‍ കൈക്കൊളളുന്നതിനിടയില് പാര്‍ട്ടി ഗ്രാമത്തില്‍ ആരംഭിക്കുന്ന സംരംഭത്തിന് സിപിഎം എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് കല്യാശേരിയില്‍ വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം പണിതതെന്ന് ചൂണ്ടികാട്ടി റവന്യൂ ഡിവിഷന് ഓഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം അന്ന് പാടം നികത്തലിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇരുനൂറ്റമ്പതു പേര്‍ക്ക് നേരിട്ടും നൂറ്റമ്പതു പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന കമ്പനിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം അന്ന് പാര്‍ട്ടി അവസാനിപ്പിച്ചത്.
മാര്‍ബിള്‍ ഷോറൂമിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താത്പര്യമാണെന്ന ആരോപണം അന്ന്തൊട്ടേ ഉയര്‍ന്നിരുന്നു. മാര്‍ബിള്‍ ഷോറൂം അടച്ചുപൂട്ടി സ്ഥലം റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കൈമാറുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഷോറൂമില്‍ നൂറോളം തൊഴിലാളികള്‍ ജോലി ചെയ്ത് വന്നിരുന്നു. നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോയിരുന്നു. എന്നാല്‍, ഇവര്‍ക്കുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും കമ്പനി പൂട്ടി ഒരുവര്‍ഷമായിട്ടും അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്കാന് ഷോറൂം മാനേജ്മെന്റ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രദേശവാസികളും സിപിഎം പ്രവര്‍ത്തകരുമായ തൊഴിലാളികള്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ വയല്‍ നികത്താന്‍ അനുമതി നല്കി കര്‍ഷകത്തൊഴിലാളികളെ വഴിയാധാരമാക്കിയ പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ ആരംഭിച്ച തൊഴില്‍ സ്ഥാപനം പൂട്ടിയതോടെ പാര്‍ട്ടിയുടെ തന്നെ പോഷക സംഘടനയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: