ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചെമ്പനോട വില്ലേജ് ഓഫീസില്‍ തോമസ് എന്ന കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതുതന്നെയാണ്. ജീവിതത്തിലൊരിക്കലെങ്കിലും എന്തെങ്കിലും ആവശ്യത്തിനായി റവന്യു ഓഫീസുകളില്‍ പോകാത്തവരുണ്ടാകില്ല. അത്രയേറെ മനുഷ്യജീവിതവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരുന്നതാണ് റവന്യൂ വകുപ്പ്.
റവന്യൂ വകുപ്പിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസാണ് വില്ലേജ് ഓഫീസ്. ആ വില്ലേജിലുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്തുത ഓഫീസുകളുടെ ഭൗതിക സാഹചര്യം ഒട്ടുംതന്നെ മെച്ചപ്പെട്ടതല്ല. കേരളം മുഴുവന്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തിയതായി വകുപ്പുമന്ത്രി പ്രഖ്യാപിച്ചത് ഈയിടെയാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് വൈദ്യുതി പോലുമില്ലാതെ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജോഫീസുകള്‍ ഇപ്പോഴുമുണ്ടെന്ന് പറയുമ്പോള്‍ വികസിത കേരളം ഞെട്ടരുത്. പല ഓഫീസുകളും ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ നനയാതിരിക്കാന്‍ മേല്‍ക്കൂരയ്‌ക്ക് മുകളില്‍ ടാര്‍പ്പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി പ്രവര്‍ത്തിക്കുന്ന നിരവധി വില്ലേജ് ഓഫീസുകള്‍ കേരളത്തിലുണ്ട്.
കേരളത്തില്‍ 1664 വില്ലേജുകളാണുള്ളത്. ഒരു വില്ലേജ് ഓഫീസില്‍ ശരാശരി അഞ്ച് ജീവനക്കാരാണുള്ളത്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി റോഡില്‍ ഒരു മരം വീണാലോ ഒരു കെട്ടിടം ഇടിഞ്ഞുവീണാലോ അവിടെയൊക്കെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ചുമതല റവന്യൂ ജീവനക്കാര്‍ക്കാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, റവന്യൂ റിക്കവറി, കോടതി ജപ്തി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രവൃത്തികള്‍ക്ക് പുറമേ റവന്യുവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി 24 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതും വസ്തു തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതും, വില്ലേജ് ഓഫീസറാണ്. ഇക്കാര്യങ്ങള്‍ക്ക് പോകുന്നതിന് സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ സ്വകാര്യവാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പലരും ഇത്തരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
ഭൂമി സംബന്ധമായ വിഷയങ്ങളിലാണ് പലപ്പോഴും പൊതുജനങ്ങളും ജീവനക്കാരും തമ്മില്‍ തര്‍ക്കവും വഴക്കും ഉണ്ടാകുന്നത്. വിദ്യാഭ്യാസപരമായി വളരെയേറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും വസ്തുവിന്റെ വാങ്ങലും കൊടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള അറിവില്ലായ്‌മയാണ് വില്ലേജ് ഓഫീസുകളില്‍ തര്‍ക്കത്തിനുള്ള പ്രധാന കാരണം. ഒരു വസ്തു വിലകൊടുത്ത് വാങ്ങിച്ചാല്‍ അത് പോക്കുവരവുചെയ്ത് പട്ടയം കിട്ടിയാല്‍ മാത്രമേ ആ വസ്തു സ്വന്തമാകുകയുള്ളൂ എന്നുള്ള വിവരം പലര്‍ക്കും അറിയില്ല. വസ്തു രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അത് സ്വന്തമായി എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് പോക്കുവരവ് ചെയ്യാതിരുന്നാല്‍ വില്ലേജിലെ രേഖകളില്‍ അത് പഴയ അവകാശിയുടെ പേരില്‍ തന്നെയായിരിക്കും.
വര്‍ഷങ്ങള്‍ക്കുശേഷം എന്തെങ്കിലും ആവശ്യത്തിന് കരം അടയ്‌ക്കാന്‍ പോകുമ്പോഴായിരിക്കും വാങ്ങിയ ആള്‍ ഇത് അറിയുക. അപ്പോള്‍ എഴുതി കൊടുത്തയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും കുരുക്കാകും. പലപ്പോഴും കൂട്ടുകുടുംബ സമ്പ്രദായത്തില്‍ ജീവിച്ചുവന്ന സഹോദരങ്ങള്‍ തമ്മിലായിരിക്കും തര്‍ക്കമുണ്ടാകുന്നത്. അവകാശ തര്‍ക്കത്തിന്റെ പേരില്‍ ഒരാള്‍ പരാതി നല്‍കിയാല്‍ സിവില്‍ കേസായി ദശാബ്ദങ്ങളോളം അത് അങ്ങനെ കിടക്കും. ഇത് മനസ്സിലാക്കാതെ ജീവനക്കാരാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്നുള്ള തെറ്റിദ്ധാരണയില്‍ അവരെ സ്വാധീനിച്ച് കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും അതിനു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ക്രൂശിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ദൗര്‍ഭാഗ്യവശാല്‍ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളും അത്തരം വ്യാജപ്രചാരണങ്ങളില്‍ മുന്നില്‍നില്‍ക്കുന്നു. എന്നിരുന്നാലും ഭൂമി സംബന്ധമായ 90 ശതമാനം കാര്യങ്ങളും ഒരു പ്രശ്‌നവുമില്ലാതെ പരിഹരിക്കപ്പെടാറുണ്ട്. 10 ശതമാനത്തിന്റെ വിഷയങ്ങളാണ് പലപ്പോഴും തര്‍ക്കത്തിന് ഇടയാക്കുന്നത്. ഇതില്‍ മിക്കപ്പോഴും ജീവനക്കാര്‍ നിസ്സഹായരായിരിക്കും.
അതുപോലെ വിലയ്‌ക്ക് വാങ്ങുന്ന വസ്തു, നിലം നികത്തിയതാണോ, മിച്ചഭൂമിയാണോ, പുറമ്പോക്കാണോ എന്നറിയാതെ കബളിപ്പിക്കപ്പെടാറുണ്ട്. കരമടയ്‌ക്കാനോ, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ റവന്യൂ ഓഫീസുകളില്‍ പോകുമ്പോഴാണ് വാങ്ങിയ ആള്‍ വിവരം അറിയുന്നത്. ഇത്തരം വസ്തുവിന്റെ വില്ലേജിലുള്ള രേഖകളും അപേക്ഷകന്റെ കൈയിലുള്ള രേഖകളും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴാണ് തര്‍ക്കം തുടങ്ങുന്നത്.
തെറ്റായ രീതിയില്‍ കാര്യം നടത്തുവാന്‍ വില്ലേജ് അധികാരികള്‍ തയ്യാറാകാതിരിക്കുമ്പോള്‍ സ്ഥലമുടമ എങ്ങനെയും കാര്യം നടത്തിക്കിട്ടാന്‍ ശ്രമിക്കും. അങ്ങനെയാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ഇതില്‍ പ്രാദേശിക രാഷ്‌ട്രീയ ഇടപെടലുകളും ഉണ്ടാകാറുണ്ട്.
വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന റീ സര്‍വ്വേ പൂര്‍ത്തിയാക്കണം. എന്നാല്‍ 1965-ല്‍ ആരംഭിച്ച റീസര്‍വ്വേ പ്രവര്‍ത്തനം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പകുതി വഴിയിലാണ്. അതിന് ഒരു പ്രധാന കാരണം ആവശ്യത്തിന് ജീവനക്കാരില്ലെന്നുള്ളതാണ്.
റീ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥരെതന്നെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സര്‍വ്വേയ്‌ക്കും നിയോഗിക്കുന്നതിന്റെ ഫലമായി റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കും. ടോട്ടല്‍ സ്റ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമയബന്ധിതമായി സര്‍വ്വേ പൂര്‍ത്തിയാക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കുവാനുള്ള ശ്രമം ഉണ്ടായി. എന്നാല്‍ ആവശ്യമായ സര്‍വ്വേയര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താല്‍ക്കാലികമായി നിയമിച്ച് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അതിന്‍മേല്‍ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.
റവന്യൂ വകുപ്പിലെ ജീവനക്കാര്‍ ഇന്ന് ജീവഭയത്തോടുകൂടിയാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരത്ത് വെള്ളറട വില്ലേജ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച സംഭവം ഉദാഹരണം. ഒരു വില്ലേജ് ഓഫീസിലെ കേവലം അഞ്ച് ജീവനക്കാരെ ഉപയോഗിച്ച് പരിഹരിക്കുവാന്‍ കഴിയുന്നതല്ല ആ വില്ലേജിലെ ഇന്നത്തെ ആവശ്യങ്ങള്‍ എന്നുള്ള കാര്യം ഭരണാധികാരികളും പൊതുജനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
അതിനാവശ്യമായ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഒരുവിധം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭൂമിസംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സമയബന്ധിതമായി റീ-സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് വേണ്ട നടപടിയും ഉണ്ടാകണം. അല്ലാതെ ഏതെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയും, അതിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കി തലയൂരുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുകതന്നെ വേണം.
(കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
















